കൊച്ചി: പെസിക്കൺ 2025, പീഡിയാട്രിക് എൻഡോസ്കോപിക് സർജൻമാരുടെ ദേശീയ മൂന്നു ദിവസത്തെ സമ്മേളനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെയും ഗർഭസ്ഥ ശിശുക്കളിലെയും താക്കോൽദ്വാര ശസ്ത്രക്രിയകൾ, ലാപ്രോസ്കോപി റോബട്ടിക്, എൻഡോ സ്കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
ഗർഭസ്ഥ ശിശുവിൻറെ താക്കാൽദ്വാര ശസ്ത്രക്രിയയെ കുറിച്ച് പോളണ്ടിൽ നിന്നുള്ള ശിശുരോഗ വിദഗ്ധൻ ഡോ. അഗ്നിയാസ്ക പസ്തുഷ്ക (Dr. Agnieszka Pastuszka) സംസാരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, യു.എസ്, യു.കെ എന്നിവിടങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ താക്കോൽ ദ്വാര ശസ്ത്രക്രിയയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കും.
രാജ്യത്തെ പീഡിയാട്രിക് സർജൻമാരുടെ വൈദഗ്ധ്യം വർധിപ്പിക്കാനും കൂടുതൽ താക്കോൽദ്വാര ശസ്ത്രക്രിയകൾ നടത്താൻ അവർക്കു പ്രാപ്തി നൽകാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്. സമ്മേളനത്തിന് പെസിക്കൺ ഓർഗനൈസിങ് ചെയർമാനും അമൃത ആശുപത്രി പീഡിയാട്രിക് സർജറി പ്രൊഫസറുമായ ഡോ.മോഹൻ ഏബ്രഹാം, പീഡിയാട്രിക് സർജറി വിഭാഗം മേധാവി ഡോ. നവീൻ വിശ്വനാഥൻ, ഡോ. അശ്വിൻ പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി. സമ്മേളനം ഞായറാഴ്ച സമാപിക്കും.