കേരളത്തിലെ താനൂരിൽനിന്നു കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർഥിനികളെ മുംബൈയിൽ കണ്ടെത്തി.മുംബൈയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ ലോണാവാലയിലാണ് ഇവരെ കണ്ടെത്തിയത്.
മുംബൈ സിഎസ്എംടിയിൽ നിന്ന് ചെന്നൈ എഗ്മോർ ട്രെയിനിലായിരുന്നു ഇവരുടെ യാത്ര.റെയിൽവേ പൊലീസ് ആണ് വിദ്യാർഥിനികളെ കണ്ടെത്തിയത്.മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണായകമായത്.
വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും തിരിച്ചുപോകാൻ താൽപര്യമില്ലെന്നും വിദ്യാർഥിനികൾ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു.പഠനത്തിൽ സവിശേഷ സഹായം ആവശ്യമുള്ള ഇരുവരും സ്ക്രൈബിന്റെ സഹായത്തോടെയാണു പരീക്ഷയെഴുതുന്നത്.പരീക്ഷയ്ക്കു പോകുന്നെന്നു പറഞ്ഞു വീട്ടിൽനിന്നിറങ്ങിയ ഇരുവരും സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതർ വീട്ടിലേക്കു വിളിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്.
മുംബൈ ഛത്രപതി ശിവാജി ടെർമിനസിനു സമീപമുള്ള മലയാളിയുടെ സലൂണിൽ ഇവർ എത്തിയതായി കണ്ടെത്തിയിരുന്നു.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിയായ യുവാവ് ഇവർക്കൊപ്പം ഉണ്ടായിരുന്നതായി അറിയുന്നു .
പൊലീസ് മുംബൈ മലയാളികൾക്കു വിവരം കൈമാറിയെങ്കിലും അവർ എത്തിയപ്പോഴേക്കും പെൺകുട്ടികൾ കടന്നുകളഞ്ഞു .നേത്രാവതി എക്സ്പ്രസിൽ പൻവേലിൽ ഇറങ്ങിയ പെൺകുട്ടികൾ അവിടെനിന്ന് ലോക്കൽ ട്രെയിനിൽ ഛത്രപതി ശിവാജി മഹാരാജ് െടർമിനസിനു സമീപം എത്തുകയായിരുന്നു.