പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് സംബന്ധിച്ച് പാകിസ്ഥാന് സര്‍ക്കാരിന് ഔദ്യോഗിക അറിയിപ്പ് നല്കി ഇന്ത്യ. ഇതുസംബന്ധിച്ച് ജലശക്തി മന്ത്രാലയം സെക്രട്ടറി പാകിസ്ഥാന് ജല വിഭവ മന്ത്രാലയം സെക്രട്ടറിയ്ക്ക് കത്തയച്ചു.
അതേസമയം, അമൃത്സറിലെ അട്ടാരി, ഫിറോസ്പൂരിലെ ഹുസൈനിവാല, പഞ്ചാബിലെ ഫാസിൽക്കയിലെ സദ്കി എന്നിവിടങ്ങളിൽ നടക്കുന്ന റിട്രീറ്റ് ചടങ്ങിനിടെയുള്ള ആചാരപരമായ പ്രദർശനത്തിന്റെ സമയം പരിമിതപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു. റിട്രീറ്റ് ചടങ്ങിനിടയിൽ പോലും ഗേറ്റ് തുറക്കില്ല. സൂര്യാസ്തമയ സമയത്ത് ഇന്ത്യൻ പതാക താഴ്ത്തിയ ശേഷമുള്ള ഹസ്തദാനവും ഒഴിവാക്കി.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന് വ്യോമ മേഖലയില്‍ പ്രവേശിക്കുന്നത് തടഞ്ഞ് പാകിസ്ഥാന്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ബദല്‍ വ്യോമപാതകള്‍ ഉപയോഗിക്കുമെന്ന് വിവിധ എയര്‍ലൈന്‍സുകള്‍ അറിയിച്ചു.