കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്.ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ്.ക
ണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണ് .അറുനൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ച പൂർണമായി മുങ്ങിയിരുന്നു.
25 കണ്ടെയ്നറുകളിലുള്ള കാൽസ്യം കാർബൈഡ് ഉൾപ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കളും കപ്പലിൽനിന്നുണ്ടായ ഇന്ധനചോർച്ചയുമാണു കടലിനും തീരത്തിനും ഭീഷണി ഉയർത്തുന്നത്.24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തി.മോശം കാലാവസ്ഥയും സാങ്കേതികത്തകരാറുകളുമാകാം കപ്പൽ മുങ്ങാൻ കാരണമെന്നാണു ജീവനക്കാരുടെ വെളിപ്പെടുത്തൽ.73 കാലി കണ്ടെയ്നർ ഉൾപ്പെടെ കപ്പലിൽ 623 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12ൽ കാൽസ്യം കാർബൈഡുമായിരുന്നു.കപ്പൽ മുങ്ങിയ പ്രദേശത്തിന് 20 നോട്ടിക്കൽ മൈൽ (ഏകദേശം 37 കിലോമീറ്റർ) പരിധിയിൽ മീൻപിടിക്കാൻ പോകരുതെന്നു സർക്കാർ നിർദേശം നൽകി. തീരത്ത് അപൂർവ വസ്തുക്കൾ, കണ്ടെയ്നർ എന്നിവ കണ്ടാൽ തൊടരുത്.