സേവനത്തിന്റെയും കാരുണ്യത്തിന്റെയും കർമ്മ ക്ഷേത്രമായി വിശ്വാസമാർജ്ജിച്ച കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോസയൻസസ് വിഭാഗത്തിൻ്റെ രജത ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്തിനും പ്രിവന്റീവ് ന്യൂറോളജി സേവനങ്ങൾക്കുമായുള്ള രാജ്യത്തെ ആദ്യത്തെ സെന്റർ ഫോർ ബ്രെയിൻ ഹെൽത്ത് ആൻഡ് പ്രിവന്റീവ് ന്യൂറോളജിയുടെയും ന്യൂറോ ഇമ്യൂണോളജി സെന്റർ ഓഫ് എക്സലൻസിന്റെയും ഉദ്ഘാടനം പത്മ ഭൂഷൺ ഭരത് മോഹൻലാൽ നിർവ്വഹിച്ചു.
ന്യൂറോളജി വിഭാഗം മേധാവി ഡോ ആനന്ദ് കുമാർ രചിച്ച “ചിരിയിൽ പൊതിഞ്ഞ നോവറിവുകൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനവും സംവിധായകൻ ടി കെ രാജീവ് കുമാറിന് നൽകിക്കൊണ്ട് മോഹൻലാൽ നിർവഹിച്ചു.
ദുഃഖവും ആശങ്കകളും നിസ്സഹായതയും നിറയുന്ന ലോകത്ത് രോഗികളെ സ്നേഹത്തോടെയും കാരുണ്യത്തോടെയും ശുശൂഷിക്കുകയെന്നത് തപസ്സുപോലെ അനുഷ്ഠിക്കേണ്ട കർമ്മമാണെന്ന് ജഗത്ഗുരു മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ധ്യാനാത്മകവും ശാന്തവുമായ സമീപനത്താൽ ചികിത്സാരംഗത്ത് കൂടുതൽ സംഭാവനകൾ നൽകാൻ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും സാധിക്കട്ടെ എന്ന് അമ്മ ആശംസിച്ചു .
മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി.സാഹിത്യകാരന്മാരായ പ്രഫ. എം.കെ. സാനു, സി. രാധാകൃഷ്ണൻ, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ പ്രേം നായർ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ്കുമറിൻ്റെ നേതൃത്വത്തിൽ ‘ഭാവരസ’ എന്ന സാംസ്കാരിക പരിപാടിയും; പ്രശസ്ത സംഗീത സംവിധായകൻ ശരത്തിന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി.
അമൃത ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. സൗമ്യ ജഗദീശൻ, ഡോ. ശ്രുതി ശശികുമാർ എന്നിവരുടെ നൃത്തപരിപാടികളും രജത ജൂബിലി ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.