◾ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും
ബലിപെരുന്നാള്‍ ആശംസകള്‍

◾ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മ സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം ബക്രീദ് ആഘോഷിക്കുന്നതെന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

◾ യു.എസിന്റെ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോമിന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ബദലൊരുക്കുന്നു. കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോക പ്രതിരോധ വ്യവസായത്തില്‍ ഇന്ത്യ പുതുശക്തിയായി ഉയര്‍ന്നുവരുന്ന സമയത്ത് രാജ്യത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാകും ‘ഒപ്‌റ്റോണിക് ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം.

◾ വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം പൂര്‍ണമാകൂവെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തെ സജ്ജമാക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ വിജ്ഞാന സമൂഹം കൂട്ടായ ശ്രമങ്ങള്‍ നടത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

◾ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ നിന്ന് മാറ്റില്ലെന്ന പ്രഖ്യാപിച്ച ഗവര്‍ണ്ണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് സിപിഐ. ഗവര്‍ണ്ണര്‍ക്കെതിരെ ദേശീയ പതാകയേന്തി എല്ലാ ബ്രാഞ്ചുകളിലും സിപിഐ ഇന്ന് വൃക്ഷത്തൈകള്‍ നടും. ഗവര്‍ണ്ണര്‍ക്കെതിരെ ഇടത് നേതാക്കള്‍ വിമര്‍ശനം തുടരുമ്പോള്‍ മുഖ്യമന്ത്രി മൗനത്തിലാണ്. സര്‍ക്കാര്‍ അനാവശ്യവിവാദമുണ്ടാക്കിയെന്നാണ് രാജ്ഭവന്‍ നിലപാട്.

◾ രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഭരണഘടന പദവി ദുരുപയോഗം ചെയ്ത ഗവര്‍ണറുടെ നടപടി അപലപനീയമെന്ന് എംഎ ബേബി പ്രതികരിച്ചു. രാജ്ഭവനെ ഒരിക്കലും അത്തരമൊരു ചടങ്ങിന് വേദിയാക്കരുതായിരുന്നു എന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരമില്ലെന്നും ദേശീയപാതാ വിവാദത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും എംഎ ബേബി വ്യക്തമാക്കി.

◾ തെലങ്കാനയ്ക്ക് പിന്നാലെ കിറ്റക്‌സ് കമ്പനിയെ തേടി ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് വകുപ്പ് മന്ത്രി ഇന്ന് കിറ്റക്‌സ് ആസ്ഥാനത്ത് എത്തും. മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശ പ്രകാരമാണ് മന്ത്രി എസ്. സവിതയുടെ സന്ദര്‍ശനം എന്നാണ് വിവരം. കിറ്റക്‌സിന്റെ കിഴക്കമ്പലത്തെ ഓഫീസില്‍ മന്ത്രി സവിത നാളെ എത്തുമെന്ന് കിറ്റക്‌സ് പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

◾ വീടുകളില്‍ കയറി തെരുവുനായ ആക്രമണം. പാലക്കാട് കോട്ടോപ്പാടത്താണ് തെരുവുനായ ആക്രമണത്തില്‍ നാലുപേര്‍ക്ക് കടിയേറ്റത്. കടിയേറ്റ ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. അരിയൂര്‍ പടുവില്‍ കുളമ്പില്‍ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ലീലാവതി, അഹമദ് കുട്ടി, സക്കീന, മിഥിലാജ് എന്നിവര്‍ക്കാണ് കടിയേറ്റത്.

◾ വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയില്‍ കാര്‍ പാഞ്ഞു കയറി ഒരു മരണം. പാലച്ചിറ ബൈജു ഭവനില്‍ 65 വയസ്സുള്ള ശാന്തയാണ് മരണപ്പെട്ടത്. അമിത വേഗത്തിലെത്തിയ കാറാണ് ശാന്തയെ ഇടിച്ചത്. ജോലി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

◾ വിഴിഞ്ഞത്ത് കടലിലേക്ക് താണുപോയ മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബോട്ട് പൊക്കിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി ബോട്ട് നാലു പ്രാവശ്യം കടലിലേക്ക് വീണു. ബോട്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.ഫിഷറീസ് വകുപ്പിന് കരാര്‍ നല്‍കിയിരുന്ന ബോട്ടാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് താണുപോയത്.

◾ കായംകുളത്ത് ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. ആരോമല്‍ (27) ആണ് മരിച്ചത്. സര്‍വീസ് റോഡില്‍നിന്നും ദേശീയപാതയിലേക്ക് കടന്ന ഉടന്‍ റോഡ് അവസാനിക്കുന്നിടത്തുള്ള കുഴിയില്‍ വീണാണ് അപകടം ഉണ്ടായത്. അരയാള്‍ താഴ്ചയുള്ള വെള്ളംനിറഞ്ഞ കുഴിയിലേക്കാണ് സ്‌കൂട്ടര്‍ വീണത്. സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും ഉണ്ടായിരുന്നല്ല. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

◾ പാലക്കാട് – പൊള്ളാച്ചി സംസ്ഥാന പാത 52 ലെ കുഴിയില്‍ വീണുണ്ടായ വാഹാനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. അങ്കണ്‍വാടി ടീച്ചറായ പഴനിയാര്‍ പാളയം ലൈബ്രറി സ്ട്രീറ്റിലെ ജയന്തി മാര്‍ട്ടിന്‍ (37) ആണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ കരുവപാറ സെന്‍ പോള്‍സ് സ്‌കൂളിന് സമീപത്ത് ഇന്നലെ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. റോഡിലൂടെ പോകുന്നതിനിടെ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞു.ഇതോടെ റോഡിലേക്ക് തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

◾ കണ്ണൂര്‍ പാനൂരില്‍ വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം നടന്നത്.

◾ അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ കോട്ടയത്തെ ഇവാഞ്ചിലിക്കല്‍ സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശിയായ യുവാവിനെയാണ് ബിഷപ്പ് കബളിപ്പിച്ചത്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് പരാതി നല്‍കുകയായിരുന്നു.

◾ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. അതേസമയം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

◾ ഐപിഎല്‍ കിരീടവിജയാഘോഷത്തോടനുബന്ധിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിനുസമീപമുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ സൂപ്പര്‍ താരം വിരാട് കോലിക്കെതിരേ പോലീസില്‍ പരാതി. ബെംഗളൂരുവിലെ കബ്ബോണ്‍ പാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സോഷ്യല്‍ ആക്ടിവിസ്റ്റായ വെങ്കടേഷ് എന്നയാളാണ്പരാതിക്കാരന്‍. എന്നാല്‍ വിരാട് കോഹ്ലിക്കെതിരായ പരാതിയില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

◾ കാലാവസ്ഥ വ്യതിയാനം മൂലം ഇന്ത്യന്‍ കാര്‍ഷിക മേഖല 25% വരെ വിളനഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ കര്‍ഷക സംഘടന ഫെഡറേഷന്‍ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ്. ക്രമരഹിതമായ മഴ, വരള്‍ച്ച, അന്തരീഷ താപനില ഉയരുന്നത്, വര്‍ധിച്ചുവരുന്ന കീടങ്ങളുടെ ആക്രമണം, മുതലായവ കാര്‍ഷിക മേഖലയില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് പ്രധാനമന്ത്രി മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. കാനഡയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും ക്ഷണിച്ചതില്‍ സന്തോഷമെന്നും മോദി എക്സില്‍ കുറിച്ചു. മാര്‍ക്ക് കാര്‍ണി തന്നെ വിളിച്ചിരുന്നുവെന്നും ഇന്ത്യയും കാനഡയും തമ്മില്‍ ഊഷ്മളമായ ബന്ധം തുടരുമെന്നും മോദി എക്സില്‍ കുറിച്ചു.

◾ നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് മൂന്നിന് നടത്തും. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനായി നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ആഗസ്റ്റ് മൂന്നിലേക്ക് പരീക്ഷ മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരെയാണ് നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്.

◾ ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ വേദനയുമായെത്തിയ യുവതിക്ക് പ്രവേശനം നിഷേധിച്ചതില്‍ വിവാദം. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ച് മരിച്ചുവെന്ന് പറഞ്ഞാണ് നഴ്സുമാര്‍ യുവതിക്ക് ചികിത്സ നല്‍കാതിരുന്നത്. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെ ഹസാരിബാഗ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

◾ ഉത്തര്‍പ്രദേശില്‍ രണ്ടരവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ലക്നൗവില്‍ നിരവധി കേസുകളില്‍ പ്രതിയായ ദീപക് വര്‍മ്മയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് ആലംബാഗ് മെട്രോസ്റ്റേഷന് സമീപം അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിരയാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

◾ ബലി പെരുന്നാളിനോടനുബന്ധിച്ച് സുപ്രീം കൗണ്‍സില്‍ അംഗങ്ങളെയും എമിറേറ്റ്‌സ് ഭരണാധികാരികളെയും കിരീടാവകാശികളെയും ഉപ ഭരണാധികാരികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അതിഥികള്‍ക്ക് ഊഷ്മളമായ സ്വീകരണവും ഈദ് ആശംസകളും കൈമാറി. അബുദാബിയിലെ അല്‍ മുശ്രിഫ് കൊട്ടാരത്തില്‍ വെച്ചാണ് സ്വീകരണച്ചടങ്ങുകള്‍ നടന്നത്.

◾ ഇന്ത്യന്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിന്നാലെ സൗദിയിലെത്തി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. മിനാ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇരുരാജ്യത്തെയും ഉന്നത നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.

◾ ഷിംല കരാറിനെ ചത്തുപോയ രേഖയെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വിശേഷിപ്പിച്ചതിന് പിന്നാലെ തിരുത്തലുമായി പാക് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായുള്ള ഏതെങ്കിലും ഉഭയകക്ഷി കരാര്‍ റദ്ദാക്കാന്‍ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

◾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് തായ്വാന്‍. ഡി4 ഡ്രോണ്‍ പ്രതിരോധ സംവിധാനത്തിലാണ് തായ്വാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് പ്രതിരോധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

◾ പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെ സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ ഒന്നിനുപിറകെ ഒന്നായി നാല് കത്തുകളയച്ചതായി റിപ്പോര്‍ട്ട്. ജലലഭ്യതക്കുറവ് കാരണം പാകിസ്താന്‍ രൂക്ഷമായ വരള്‍ച്ച അനുഭവിക്കുകയാണെന്നാണ് സൂചന.

◾ ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. സ്റ്റാര്‍ലിങ്കും ടെലികോം വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

◾ ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം, ആയുധ വ്യാപാര ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനവും ഇടിഞ്ഞതായും 2024 ലെ സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ അവരുടെ ചരിത്രത്തിലേതന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ആയുധ വ്യാപാരത്തിലെ ഈ വര്‍ധനവ് എന്നത് ശ്രദ്ധേയമാണ്. ഒറ്റവര്‍ഷം കൊണ്ട് 13 ശതമാനമാണ് ഇസ്രയേലിന്റെ ആയുധവ്യാപാരം വര്‍ധിച്ചത്.

◾ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രഖ്യാപനം. മെസ്സി വരും ട്ടാ എന്നെഴുതിയ പോസ്റ്ററും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം മെസ്സിയും സംഘവും എപ്പോഴാണ് കേരളത്തിലെത്തുക എന്നതിനെ സംബന്ധിച്ച് വ്യക്തത വരാനുണ്ട്.

◾ ചുരുങ്ങിയകാലം കൊണ്ട് നേട്ടം കൊയ്യാന്‍ കെ.എസ്.എഫ്.ഇയുടെ ഹാര്‍മണി ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെസ്വപ്നത്തിലേക്ക് പറന്നുയരാന്‍ പ്രേരിപ്പിക്കുന്ന പരസ്യചിത്രവും കെ.എസ്.എഫ്.ഇ പുറത്തിറക്കി. സുരാജ് വെഞ്ഞാറമൂട് മുഖ്യവേഷത്തില്‍ എത്തിയ പരസ്യചിത്രത്തില്‍ വളരെ ലളിതമായി ഹാര്‍മണിചിട്ടിയെ അവതരിപ്പിക്കുന്നു. മികച്ചനിക്ഷേപ, വായ്പാപദ്ധതികള്‍ക്കുപുറമെ എല്ലാവര്‍ഷവും വ്യത്യസ്ത ആനുകൂല്യങ്ങള്‍ നല്‍കുന്ന ചിട്ടി സ്‌കീമുകള്‍ കെ.എസ്.എഫ്.ഇ കൊണ്ടുവരാറുണ്ട്. ഈ സാമ്പത്തികവര്‍ഷത്തില്‍ അവതരിപ്പിച്ച ഹാര്‍മണിചിട്ടിയുടെ ബമ്പര്‍സമ്മാനം സിംഗപ്പൂരിലേക്ക് ഒരു യാത്രയാണ്. അതും 100 പേര്‍ക്ക് കുടുംബസമേതം. നിങ്ങളുടെ സാമ്പത്തികാവശ്യം മനസ്സിലാക്കി ബിസിനസ്സ്‌ക്ലാസ് ചിട്ടികള്‍, മീഡിയം ചിട്ടികള്‍, സേവിങ്സ് ചിട്ടികള്‍, ഡിവിഷന്‍ ചിട്ടികള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ഹാര്‍മണിചിട്ടികളില്‍ ചേര്‍ന്ന് നേട്ടം കൊയ്യാനും സമ്മാനങ്ങള്‍ നേടാനുമുള്ള അവസരമാണിത്. മൂന്ന് സീരീസുകളായാണ് ഹാര്‍മണിചിട്ടി അവതരിപ്പിക്കുന്നത്. 2026 ഫെബ്രുവരി വരെയാണ് ഹാര്‍മണിചിട്ടിയുടെ കാലാവധി.

◾ സ്വര്‍ണം പണയം വെച്ച് വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്. പണയം വെയ്ക്കുന്ന സ്വര്‍ണത്തിന് കൂടുതല്‍ മൂല്യം നല്‍കി സ്വര്‍ണ വായ്പ മാനദണ്ഡങ്ങളില്‍ റിസര്‍വ് ബാങ്ക് ഇളവ് വരുത്തി. 2.5 ലക്ഷം രൂപ വരെയുള്ള സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ലോണ്‍-ടു-വാല്യൂ അനുപാതം കേന്ദ്രബാങ്ക് 75 ശതമാനത്തില്‍ നിന്ന് 85 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതില്‍ പലിശ ഘടകവും ഉള്‍പ്പെടുന്നു. അതിനാല്‍, ഒരു കടം വാങ്ങുന്നയാള്‍ ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പണയം വച്ചാല്‍ ഇപ്പോള്‍ അവര്‍ക്ക് 85,000 രൂപ വരെ വായ്പ ലഭിക്കും. നേരത്തെ ഇത് 75,000 രൂപയായിരുന്നു. മുമ്പത്തേക്കാള്‍ 10,000 രൂപ കൂടുതല്‍ ലഭിക്കുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് ഇളവ് അനുവദിച്ചത്. ഇതിന് പുറമേ രണ്ടര ലക്ഷം വരെയുള്ള ചെറുകിട സ്വര്‍ണ വായ്പകളെ ക്രെഡിറ്റ് അപ്രൈസലില്‍ നിന്ന് ഒഴിവാക്കാനും ആര്‍ബിഐ തീരുമാനിച്ചു. ക്രെഡിറ്റ് അപ്രൈസല്‍ മുന്‍ഗണനാ വായ്പകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ചെറുകിട സ്വര്‍ണ വായ്പകളെ ക്രെഡിറ്റ് വിലയിരുത്തലില്‍ നിന്ന് ഒഴിവാക്കുന്നത് പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കാനും ലോണ്‍ പ്രോസസിങ് വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

◾ നസ്ലെന്‍ നായകനായി എത്തിയ ആലപ്പുഴ ജിംഖാന ഇപ്പോള്‍ ഒടിടിയില്‍ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സോണി ലിവിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം ജൂണ്‍ 13 മുതല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമെന്നും ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുപ്രകാരമാണെങ്കില്‍ റിലീസ് ചെയ്ത് രണ്ട് മാസവും മൂന്ന് ദിവസവും പിന്നിടുമ്പോഴാണ് ആലപ്പുഴ ജിംഖാന ഒടിടിയില്‍ എത്തുന്നത്. ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ഏപ്രില്‍ 10ന് ആയിരുന്നു ആലപ്പുഴ ജിംഖാന തിയറ്ററുകളില്‍ എത്തിയത്. ഒപ്പം ബേസിലിന്റെ മരണമാസും മമ്മൂട്ടിയുടെ ബസൂക്കയും റിലീസ് ചെയ്തു. ഈ സിനിമകളെ പിന്തള്ളിയാണ് നസ്ലെന്‍ പടം വിഷു വിന്നറായത്. ഒപ്പം മോഹന്‍ലാല്‍ ചിത്രം തുടരും കളക്ഷനില്‍ വന്‍ വേട്ടയും നടത്തിയിരുന്നു. സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 70കോടിയോളമാണ് ആലപ്പുഴ ജിംഖാന നേടിയിരിക്കുന്നത്. നസ്ലെന് ഒപ്പം ലുക്മാന്‍ അവറാന്‍, ഗണപതി, സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാന്‍സിസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒടിടി റിലീസിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നൊരു സിനിമ കൂടിയാണ് ആലപ്പുഴ ജിംഖാന.

◾ പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘ഭ.ഭ.ബ’. പേരിലെ കൗതുകത്തിന് പുറമെ സിനിമയുടെ താരനിരയാണ് പ്രേക്ഷകരുടെ കണ്ണില്‍ ഉടക്കിയിരിക്കുന്നതെന്ന് നിസംശയം പറയാം. ഒരിടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്നു എന്നതാണ് അത്. മോഹന്‍ലാല്‍- ദിലീപ് കോമ്പോ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും പല നടന്മാരും ഇക്കാര്യം ഉറപ്പിക്കുന്നുണ്ട്. അതേസമയം, ഭ.ഭ.ബയില്‍ മോഹന്‍ലാലിന്റെ പ്രതിഫലം 12 കോടിയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പതിനെട്ട് ദിവസത്തെ ഷൂട്ടാകും മോഹന്‍ലാലിന് ഉണ്ടാകുക എന്നും പറയപ്പെടുന്നുണ്ട്. ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അപ്ഡേറ്റ് ജൂലൈ 4ന് വരുമെന്ന് അടുത്തിടെ ദിലീപ് അറിയിച്ചിരുന്നു. ഭയം ഭക്തി ബഹുമാനം എന്നാണ് സിനിമയുടെ പൂര്‍ണ പേര്. താര ദമ്പതിമാരായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒരു മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ഭ.ഭ.ബ നിര്‍മിക്കുന്നത് ഗോകുലം മൂവീസാണ്.

◾ അപ്‌ഡേറ്റ് ചെയ്ത ബെന്റേഗ സ്പീഡ് ആഗോള വിപണികള്‍ക്കായി ബെന്റ്‌ലി പുറത്തിറക്കി. ബ്രാന്‍ഡിന്റെ ആഡംബര എസ്യുവിയുടെ പെര്‍ഫോമെന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പതിപ്പാണിത്. പുതുക്കിയ മോഡലില്‍ വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റം എന്നത് ബെന്റ്‌ലി അതിന്റെ സിഗ്നേച്ചര്‍ 6.0 ലിറ്റര്‍ വാട്ട്12 എഞ്ചിന്‍ മാറ്റിസ്ഥാപിച്ചിരിക്കുന്നു എന്നതാണ്. ഇതിനു പകരമായി കോണ്ടിനെന്റല്‍ ജിടി -യില്‍ വരുന്നതിനു സമാനമായ 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 യൂണിറ്റാണ് പുതിയ ബെന്റേഗ സ്പീഡ് ഉപയോഗിക്കുന്നത്. 641 ബിഎച്പി പരമാവധി കരുത്തും 850 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ നല്‍കുന്നു. ബെന്റേഗ സ്പീഡില്‍ കംഫര്‍ട്ട്, ബെന്റ്‌ലി, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഉണ്ട്. മോഡലില്‍ ഓള്‍-വീല്‍ സ്റ്റിയറിംഗും ഉള്‍പ്പെടുന്നു, ഇത് കുറഞ്ഞ വേഗതയിലും ഉയര്‍ന്ന വേഗതയിലും ഹാന്‍ഡ്‌ലിംഗ് മെച്ചപ്പെടുത്തുന്നു.

◾ ലോകത്ത് പച്ചവെള്ളം കഴിഞ്ഞാല്‍ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയം ചായതന്നെ. ഏതു ഭൂപ്രദേശത്തും ചായ വ്യാപകമായി പ്രചാരത്തിലുള്ളതായി കാണാം. ചൈനയില്‍ തേയില കണ്ടെത്തിയ കാലംമുതല്‍ക്കുള്ള ചായയുടെ വിശേഷങ്ങള്‍ അനവധിയാണ്. ചായയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ‘ചായ’. സുരേഷ് മുതുകുളം. ശ്രേഷ്ഠ പബ്ളിക്കേഷന്‍സ്. വില 152 രൂപ.

◾ ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് തകരാറിലാകുമ്പോള്‍, പ്രാരംഭ ലക്ഷണങ്ങള്‍ സൂക്ഷ്മമായിരിക്കാം, പക്ഷേ മൊത്തത്തിലുള്ള ആരോഗ്യത്തെ അത് വളരെ മോശമായി തന്നെ ബാധിക്കാം. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം. ശരീരത്തിന് ആവശ്യമായ അളവില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയിഡിസം അഥവാ അണ്ടര്‍ ആക്റ്റീവ് തൈറോയ്ഡ് എന്ന് പറയുന്നത്. ഒരു രാത്രി മുഴുവന്‍ ഉറങ്ങിയാലും തോന്നുന്ന ക്ഷീണം, തലമുടി കൊഴിച്ചില്‍, പതിവ് പരിചരണം നല്‍കിയാലും ചര്‍മ്മം വരണ്ടതായി മാറിയേക്കാം, പേശിവലിവ്, സന്ധി വേദന, മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍, അമിതമായ ഉറക്കം മുതല്‍ ഉറക്കക്കുറവ് വരെ ചിലരില്‍ ഉണ്ടാകാം, ശരീരഭാരം കൂടുക, വിഷാദം തുടങ്ങിയവയൊക്കെ ഹൈപ്പോതൈറോയിഡിസത്തിന്റെ സൂചനകളാകാം. ഹൈപ്പര്‍തൈറോയിഡിസം അല്ലെങ്കില്‍ അമിത പ്രവര്‍ത്തനക്ഷമതയുള്ള തൈറോയ്ഡ് എന്നത് ശരീരത്തിന് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു, ഇത് നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാം. വിശപ്പ് ഉണ്ടെങ്കില്‍ പോലും ശരീരഭാരം കുറയുക, അമിതമായ വിയര്‍പ്പ്, വൈകുന്നേരങ്ങളില്‍ അസാധാരണമായി ചൂട് അനുഭവപ്പെടാം, ഉത്കണ്ഠ, ക്ഷോഭം, ഇടയ്ക്കിടെയുള്ള മലവിസര്‍ജ്ജനം, ചിലര്‍ക്ക് കൈകളില്‍ നേരിയ വിറയല്‍ അനുഭവപ്പെടാം, എന്നിവയ്‌ക്കൊപ്പം വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ് തുടങ്ങിയവയൊക്കെ ഹൈപ്പര്‍തൈറോയിഡിസത്തിന്റെ സൂചനകളാകാം.