ഡിജിറ്റൽ ഗവർണൻസിൽ ജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിച്ച് സർക്കാർ സേവനങ്ങൾ വേഗതയിലും സൗകര്യപ്രദമായും നൽകാൻ നമ്മുടെ കേരളം ഡിജിറ്റൽ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി പ്രാഥമികയോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. എല്ലാ സേവനങ്ങളും പൗരകേന്ദ്രീകൃതമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും പരാതികളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനും പ്രത്യേക സംവിധാനം ഉണ്ടാകും. സേവന വിതരണത്തിന് എ. ഐ ഉൾപ്പെടെയുള്ള നൂതന മാർഗ്ഗങ്ങൾ ഏർപ്പെടുത്തും. സാമൂഹ്യ സുരക്ഷാ പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത രജിസ്ട്രി ഉണ്ടാക്കും.
സർക്കാർ സേവനങ്ങൾ ഡിജിറ്റലായി നൽകുന്ന വിവിധ ആപ്ലിക്കേഷനുകളിൽ കാലോചിതമായ മാറ്റം വരുത്തും. വകുപ്പുകൾ തമ്മിലുള്ള ഡാറ്റാ കൈമാറ്റത്തിൻറെ അഭാവം പരിഹരിക്കും.
പദ്ധതി നാല് പ്രധാനമേഖലകളായാണ് തിരിച്ചിരിക്കുന്നത്. സേവന കേരളം, ഭാവി കേരളം, സദ്ഭരണ കേരളം, ജന കേരളം എന്നിങ്ങനെയാണിത്. എല്ലാ ഓൺലൈൻ സർക്കാർ സേവനങ്ങളും ഏകീകൃത പ്ലാറ്റ്‌ഫോമിൽ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയാണ് സേവന കേരളത്തിലൂടെ ചെയ്യുക. എ ഐ ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടുത്തുകയാണ് ഭാവി കേരളത്തിൽ ചെയ്യുന്നത്. സർക്കാർ സംവിധാനങ്ങളിൽ ഡിജിറ്റൽ സദ്ഭരണ മാതൃക നടപ്പാക്കുകയാണ് സദ്ഭരണ കേരളത്തിലൂടെ. ജനകീയ ക്യാമ്പയിനുകൾ വഴി ഓൺലൈൻ സുരക്ഷാ ബോധവത്ക്കരണം ജന കേരളം പരിപാടിയിലൂടെ നടപ്പാക്കും.
പദ്ധതിയുടെ ആശയം ചർച്ച ചെയ്യാൻ എല്ലാ പ്രധാന വകുപ്പുകളിലെയും ഇ-ഗവർണൻസ് നോഡൽ ഓഫീസർമാരും പ്രധാന സർവ്വീസ് പ്രൊവൈഡർമാരും പങ്കെടുത്ത് വിപുലമായ ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇന്ന് ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, ഐ ടി സെക്രട്ടറി സീറാം സാംബശിവ റാവു, തദ്ദേശസ്വയം ഭരണ വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള, ധനകാര്യ വ്യവസായ സെക്രട്ടറി കേശവേന്ദ്ര കുമാർ തുടങ്ങിയവർ പങ്കെടുത്തു.