ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് 16ന് വൈകിട്ട് 5ന് നട തുറക്കും. നവംബര്‍ 17 മുതല്‍ പുലര്‍ച്ചെ 3 മുതല്‍ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 11നുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും.ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ഓൺലൈന്‍ വിർച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു . പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍,ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ആരംഭിക്കും.ഓണ്‍ലൈന്‍ ആയി 70,000 പേര്‍ക്കും തത്സമയ ബുക്കിങ് വഴി 20,000 പേര്‍ക്കും ദര്‍ശനം ലഭിക്കും.
ഓണ്‍ലൈന്‍ ദര്‍ശനം ബുക്കുചെയ്ത് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ആ ക്വാട്ട കൂടി തത്സമയ ബുക്കിങ്ങിലേക്ക് മാറും .സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പതിനെട്ടാം പടിക്കു മുമ്പായി നടപ്പന്തല്‍ മുതല്‍ പ്രത്യേകം ക്യൂ സംവിധാനവും പെട്ടെന്നു ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാളികപ്പുറത്തെ അന്നദാന മണ്ഡപത്തില്‍ ഭര്‍ക്തര്‍ക്കു ഭക്ഷണം നല്‍കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോ തൊറാപ്പി സെന്റര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കും.
ഡിസംബര്‍ 27നാണ് മണ്ഡല പൂജ.അന്നേ ദിവസം രാത്രി 10നു നട അടച്ച ശേഷം 30ന് വൈകിട്ട് 5ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. അന്നുമുതല്‍ 18 വരെ രാത്രി മാളികപ്പുറത്ത് എഴുന്നള്ളിപ്പ് ഉണ്ടാകും.15 മുതല്‍ പടിപൂജ ഉണ്ടായിരിക്കും. 18ന് രാവിലെ കൊട്ടാരം വക കളഭാഭിഷേകം.അതിനു ശേഷം നെയ്യഭിഷേകം ഉണ്ടാവില്ല. 19 ന് രാത്രി മാളികപ്പുറത്തു ഗുരുതി. മറ്റു വഴിപാടുകള്‍ ഇല്ല. 20നു രാവിലെ കൊട്ടാര പ്രതിനിധിക്കു മാത്രം ദര്‍ശനം നല്‍കി നട അടയ്ക്കും.
ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകള്‍ക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചു. നേരിട്ട് ടിക്കറ്റെടുത്ത് വഴിപാടുകള്‍ നടത്തുന്നതിനും സൗകര്യമുണ്ടാകും.

