business100news.com; ശബരിമല മകരവിളക്ക് തീര്‍ഥാടനം സുഗമവും സുരക്ഷിതവുമായി നടത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍. മകരവിളക്ക് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരാതികള്‍ക്കിടവരുത്താതെ മണ്ഡലകാലം അവസാനിക്കുകയാണ്. 33,32,000 തീര്‍ഥാടകരാണ് ഡിസംബര്‍ 25 വരെ ശബരിമലയില്‍ എത്തിയത്. മകരവിളക്കിനും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ഥാടകരെ പ്രതീക്ഷിക്കുന്നു. എല്ലാവര്‍ക്കും ദര്‍ശനം ഒരുക്കും. സ്‌പോട്ട് ബുക്കിംഗ് നിലവിലെ പോലെ 5000 ആയി തുടരും.
മകരവിളക്ക് ദിവസം കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. വ്യൂ പോയിന്റുകളില്‍ സുരക്ഷാ വേലി സ്ഥാപിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും. പൊലീസ്, ഫയര്‍ഫോഴ്‌സ്. വനം വകുപ്പുകളും പ്രത്യേക പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കും. മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉണ്ടാകും. മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ മരച്ചില്ലകളില്‍ കയറുന്നത് കര്‍ശനമായി തടയും. മകരവിളക്കിനായി എത്തുന്നവര്‍ നിര്‍മിക്കുന്ന പര്‍ണശാലയില്‍ പാചകം ചെയ്യുന്നത് അപകടമുണ്ടാക്കുമെന്നതിനാല്‍ ഭക്ഷണം എത്തിച്ച് നല്‍കും.
മകരവിളക്ക് ദിവസം കഴിഞ്ഞ വര്‍ഷം കെ എസ് ആര്‍ ടി സി 800 ബസ് സര്‍വീസ് നടത്തി. ഇത്തവണ കൂടുതല്‍ ബസ്സുകള്‍ സജ്ജമാക്കും. വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഉറപ്പാക്കും. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് കുമളിയില്‍ പാര്‍ക്കിംഗ് ഒരുക്കാന്‍ തമിഴ്‌നാട് വനംവകുപ്പിന്റെ സഹായം തേടും. കോട്ടയം, കോന്നി മെഡിക്കല്‍ കോളജുകളില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേകം സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്.
പന്തളം കൊട്ടാരത്തില്‍ നിന്നാരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര സംഘത്തിന് സുഗമമായ പാത ഒരുക്കും. പൊലീസ് സുരക്ഷ ഉറപ്പാക്കും. മെഡിക്കല്‍ സംഘം ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ സംഘത്തിന് ശുദ്ധമായ കുടിവെള്ളവും വിശ്രമ കേന്ദ്രങ്ങളില്‍ ആവശ്യസൗകര്യങ്ങളും ഉറപ്പാക്കും. പാതയില്‍ തടസമായി നില്‍കുന്ന മരച്ചില്ലകള്‍ വനം വകുപ്പ് മുറിച്ചുമാറ്റും. മകരവിളക്കിന് ശേഷം സംഘത്തിൻറെ തിരികെയുള്ള യാത്രയില്‍ വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിന് കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ളാഹ സത്രത്തിലും പരിസര പ്രദേശങ്ങളിലും പശ്ചാത്തല സൗകര്യം ഉറപ്പാക്കും. കാനനപാതയില്‍ പൊലീസ്, വനം വകുപ്പുകളുടെ സഹകരണത്തോടെ എക്‌സൈസ് കര്‍ശന പരിശോധന നടത്തും. ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസവും ഭക്ഷണവും കൃത്യമായി ഉറപ്പാക്കും. വിശുദ്ധി സേനാംഗങ്ങളുടെ വേതനം കൂട്ടി നൽകും. അരവണ പ്രസാദം ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കോന്നി എംഎല്‍എ കെ. യു. ജനീഷ് കുമാര്‍, ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാര്‍, അംഗങ്ങളായ കെ രാജു, പി. ഡി. സന്തോഷ് കുമാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലാ പൊലീസ് മേധാവികളായ ആര്‍ ആനന്ദ്, എ ഷാഹുല്‍ ഹമീദ്, എം പി മോഹനചന്ദ്രന്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, റാന്നി ഡിഎഫ്ഒ എന്‍. രാജേഷ്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സന്ദീപ്, ദേവസ്വം കമ്മിഷണര്‍ ബി സുനില്‍ കുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


