ജനുവരി 14ന് നടക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോടനുബന്ധിച്ച് ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ബാര്‍കോഡിങ് സംവിധാനമുള്ള പാസുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.

കഴിഞ്ഞ വര്‍ഷം നിരവധി വ്യാജ പാസുകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്തവണ ബാര്‍കോഡിംഗ് പാസുകള്‍ ഏര്‍പ്പെടുത്തിയത്. ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമായി ചടങ്ങുകള്‍ കാണുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.

ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ ലക്ഷദീപത്തോടനുബന്ധിച്ച് വെല്‍ക്കം ഓഫീസ് തുറക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനായാണ് പാസുകള്‍ ബുക്ക് ചെയ്യേണ്ടത്. ആധാര്‍ കാര്‍ഡ് വഴി ലോഗിന്‍ ചെയ്യാം.

പാസിന്റെ കോപ്പിയും ആധാര്‍ കാര്‍ഡുമായി എത്തുന്ന ഭക്തര്‍ക്ക് അവരവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട വഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാം.

15,000 പാസുകളാണ് നല്‍കുന്നത്. ജനുവരി 14ന് വൈകിട്ട് അഞ്ചിനാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത്. എട്ട് മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. ശീവേലി ദര്‍ശനമാണ് പ്രധാന ചടങ്ങ്. ദീപാരാധനയും ഉണ്ടാകും. ശീവേലിപ്പുരയിലും ഗോപുരത്തിലുമാണ് വിളക്കുകള്‍ തെളിയിക്കുന്നത്.
ഫയര്‍ഫോഴ്‌സ് ഒരു യൂണിറ്റ് ക്ഷേത്രപരിസരത്തും ഒരു യൂണിറ്റ് പെട്രോളിങ്ങിനും സജ്ജീകരിക്കും. പെലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.

ലക്ഷദീപം ദിവസം ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി നല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പത്മനാഭ കുളത്തിന്റെ കിഴക്ക് ഭാഗത്ത് ജനുവരി 13 മുതല്‍ 16 വരെ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കും. രണ്ട് ആംബുലന്‍സുകള്‍, മെഡിക്കല്‍ കണ്‍ട്രോള്‍ റൂം എന്നിവയും സജ്ജമാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.