ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തുറമുഖ- സഹകരണ- ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു.

 

 

അര്‍ഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണ് തിരുവിഴ ജയശങ്കറിന്റേത്. പ്രതിഭാശാലിയായ കലാകാരനായ തിരുവിഴ ജയശങ്കര്‍ നാഗസ്വരത്തെ ആഗോളതലത്തില്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. നാഗസ്വരം ജനകീയമാക്കിയതുള്‍പ്പെടെ പ്രശസ്തമായ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ നാഗസ്വരത്തിലൂടെ ജനമനസിലെത്തിച്ചു. ജനലക്ഷങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന പ്രതിഭയാണ് തിരുവിഴ ജയശങ്കറെന്നും മന്ത്രി സൂചിപ്പിച്ചു.

 

 

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അയ്യപ്പ വിഗ്രഹവും തിരുവിഴ ജയശങ്കറിന് മന്ത്രി സമ്മാനിച്ചു. നാഗസ്വരത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് തിരുവിഴ ജയശങ്കറെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പരാതികളില്ലാത്ത തീര്‍ത്ഥാടനകാലമായിരുന്നുവെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപ്രത്രം വായിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പുരസ്‌കാര ജേതാവ് തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗം നടത്തി.

 

ഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം: തിരുവിഴ ജയശങ്കര്‍

 

ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്ന് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കര്‍. ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍ വാസവനില്‍ നിന്നും ഹരിവരാസനം പുരസ്‌കാരം ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 12-ാം വയസില്‍ നാഗസ്വര വായന ആരംഭിച്ചു, 90-ാം വയസിലും അര്‍പ്പണ ബോധത്തോടെ വായന തുടരുന്നു. കലാജീവിതത്തില്‍ നിരവധി അവാര്‍ഡ് ലഭിച്ചെങ്കിലും ഹരിവരാസനം പുരസ്‌കാരം അതിലുമേറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

ജീവിതത്തില്‍ ഇതില്‍ കൂടുതലായി ഒന്നും നേടാനില്ല. നവതിയില്‍ പുരസ്‌കാരം ലഭിച്ചത് അതീവ സന്തോഷവാനാക്കി. മനസില്‍ ഉള്‍കൊണ്ട് ഓരോ കീര്‍ത്തനം വായിക്കുന്നതിനാല്‍ സംഗീതത്തിന്റെ ഭാവം ആസ്വാദകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. സ്വയം ആസ്വദിച്ചാണ് ഓരോ കീര്‍ത്തനവും അവതരിപ്പിക്കുന്നത്. സംഗീതത്തിന് ലഭിക്കുന്ന അംഗീകാരം അതിന്റെ ഭാവാത്മകത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുല്‍ കലാമില്‍ നിന്ന് ലഭിച്ച അനുമോദനം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ഭക്തരുടെ മനം കവര്‍ന്ന് സന്നിധാനത്ത് തിരുവിഴ ജയശങ്കറിന്റെ നാഗസ്വര കച്ചേരി

 

മകരവിളക്ക് ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ മനസില്‍ ഭക്തിഗാനസുധയായി ഹരിവരാസനം പുരസ്‌കാര ജേതാവ് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറുടെ കച്ചേരി. ശരണം വിളിയില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശ്രീ വിനായകം, മഹാദേവ ശിവ ശംഭോ, ശബരിമലയില്‍ തങ്ക സൂര്യോദയം ഉള്‍പ്പെടെ നിരവധി പ്രശസ്ത ഭക്തിഗാനങ്ങളാണ് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന നാഗസ്വര കച്ചേരി ജയശങ്കര്‍ അവതരിപ്പിച്ചത്.

 

ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ് തിരുവിഴ ജയശങ്കര്‍.
കച്ചേരിയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരായ ഹരിപ്പാട് മുരുകന്‍, കോട്ടയം അഖില്‍ എന്നിവര്‍ നാഗസ്വരത്തില്‍ പിന്തുണ നല്‍കി. തവില്‍ ചെങ്ങളം അരുണ്‍കുമാര്‍, താളം മണ്ണാറശാല കണ്ണന്‍.