23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളം ആദ്യ ഇന്നിങ്സിൽ 255 റൺസിന് പുറത്തായി. സെഞ്ച്വറി നേടിയ ഷോൺ റോജറാണ് കേരള ബാറ്റിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ കെ.സി.എ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും എസ്.എസ്. അക്ഷയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. അക്ഷയ് 11-ഉം അഭിഷേക് 18-ഉം റൺസ് നേടി മടങ്ങി. മൂന്നാം വിക്കറ്റിൽ വരുൺ നായനാരും ഷോൺ റോജറും ചേർന്നുള്ള 130 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന്റെ ഇന്നിങ്സിന് അടിത്തറയിട്ടത്. കഴിഞ്ഞ മത്സരത്തിലെ മികച്ച ഫോം തുടർന്ന വരുൺ 64 റൺസെടുത്തു. എന്നാൽ വരുണിന് ശേഷമെത്തിയ അഹ്മദ് ഇമ്രാൻ ആദ്യ പന്തിൽ തന്നെ മടങ്ങി. ആസിഫ് അലി, ക്യാപ്റ്റൻ അഭിജിത് പ്രവീൺ എന്നിവർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ആസിഫ് അലി ഒൻപതും അഭിജിത് പ്രവീൺ ആറും റൺസാണ് നേടിയത്.
മറുവശത്ത് ഉറച്ചുനിന്ന ഷോൺ റോജർ സെഞ്ച്വറി പൂർത്തിയാക്കി. 182 പന്തുകളിൽ 14 ബൗണ്ടറികളും ഒരു സിക്സും അടക്കം 101 റൺസെടുത്തു. തുടർന്നെത്തിയവരിൽ 27 റൺസെടുത്ത എ. ജിഷ്ണു മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിന്നത്. ഗോവയ്ക്ക് വേണ്ടി യഷ് കസവങ്കറും സമർത്ഥും നാല് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 15 റൺസെന്ന നിലയിലാണ്. പത്ത് റൺസോടെ വിരാജ് നായികും നാല് റൺസോടെ ശാർദ്ദൂൽ സന്തോഷ് സേത്തുമാണ് ക്രീസിൽ.

