business100news.com; പഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പിന്റെ ആദ്യ ബാച്ചിലെ 1500 വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പുകള്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി.

 

സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കേരത്തിനൊപ്പം നിന്ന വ്യക്തിയാണ് രവി പിളള. രവി പിള്ളയുടെ നാടിനോടുള്ള കരുതലിന്റെ അടയാളമാണ് സ്കോളർഷിപ്പ് പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗം ചരിത്രപരമായി വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. വിദ്യാഭ്യാസ അവകാശത്തിനായി നവോത്ഥാന കാലഘട്ടത്തിൽ അയ്യങ്കാളിയെപ്പോലുള്ള നായകന്മാർ പോരാടി.

 

ഐക്യകേരളം രൂപീകൃതമായതിന് ശേഷം, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അപ്പർ പ്രൈമറി തലം വരെ വിദ്യാഭ്യാസം സൗജന്യമാക്കി. പിന്നീട് 1967-ൽ സെക്കൻഡറി വിദ്യാഭ്യാസം വരെയും നിലവില്‍ ഡിഗ്രി തലം വരെയും സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

ജാതി, മതദ്വേഷത്തിനെതിരെയും ലഹരി മാഫിയക്കെതിരെയും വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്തും പ്രളയസമയത്തും കേരളത്തിന് സഹായഹസ്തം നല്‍കിയ രവി പിളള യുടെ സാമൂഹികക്ഷേമ പദ്ധതികളില്‍ ഏറ്റവും മികച്ചതാണ് സ്കോളര്‍ഷിപ്പ് പദ്ധതിയെന്ന് ചടങ്ങില്‍ ആശംസ അറിയിച്ച് സംസാരിച്ച മുന്‍ പ്രതിപക്ഷ നേതാവും എം. എല്‍ എയുമായ രമേശ് ചെന്നിത്തല പറഞ്ഞു.

 

കുട്ടികളുടെ ഭാവിക്കായി ദീർഘകാല പദ്ധതി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് ചടങ്ങില്‍ ഡോ ബി രവി പിളള പറഞ്ഞു. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം. വിദ്യാഭ്യാസവും കഠിനാധ്വാനവുമാണ് വിജയത്തിലേക്കുള്ള വഴി. ഇത് വ്യക്തിയുടെ മാത്രമല്ല നാടിന്റെയും നേട്ടമാണ്. വിജയിക്കുമ്പോൾ മറ്റുള്ളവരെയും കൈപിടിച്ചുയർത്തണമെന്നും രവി പിളള അഭിപ്രായപ്പെട്ടു.

 

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3.30 ന് നടന്ന സ്കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, എം.എല്‍.എ മാരായ വി.കെ പ്രശാന്ത്, എം. വിന്‍സെന്റ്, പി.സി വിഷ്ണുനാഥ്, കെ. ആന്‍സലന്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ആർ പി ഗ്രൂപ് ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ . ബി രവി പിള്ള, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗഫൂര്‍ പി.ലില്ലീസ്, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, നോർക്ക റൂട്ട്‌സിലെയും ആർ.പി ഫൗണ്ടേഷനിലെയും, എസ്.ബി.ഐ ബാങ്കിലേയും ഉന്നത ഉദ്യോഗസ്ഥർ, സ്കോളര്‍ഷിപ്പു സ്വീകരിക്കാനെത്തിയ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെയുളളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഐ.എ.എസ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു മുന്‍പ് പ്രമുഖ ചലചിത്രതാരം അനാര്‍ക്കലി മരക്കാറിന്റെ നേതൃത്വത്തില്‍ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.

പ്രമുഖ പ്രവാസി വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയര്‍മാനും, നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി.രവി പിളളയുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് സ്കോളർഷിപ്പിനായി ഫൗണ്ടേഷൻ നീക്കിവെച്ചിരിക്കുന്നത്.