ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ (22 ഏക സീറ്റർ, നാല് ഇരട്ട സീറ്റർ) വാങ്ങുന്നതിനായി ഇന്ത്യയും ഫ്രാൻസും ഒരു അന്തർ-ഗവണ്മെന്റ് കരാറിൽ (IGA) ഒപ്പുവച്ചു. പരിശീലനം, സിമുലേറ്റർ, അനുബന്ധ ഉപകരണങ്ങൾ, ആയുധങ്ങൾ, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ലോജിസ്റ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ വ്യോമസേനയുടെ (IAF) നിലവിലുള്ള റഫാൽ വിമാനങ്ങൾക്കു വേണ്ട അധിക ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു.

രക്ഷാ മന്ത്രി രാജ്‌നാഥ് സിംഗും ഫ്രാൻസിന്റെ സായുധ സേന മന്ത്രി സെബാസ്റ്റ്യൻ ലെകോർണുവും ചേർന്ന് കരാറിൽ ഒപ്പുവച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങിന്റെ സാന്നിധ്യത്തിൽ ഇന്ത്യ- ഫ്രഞ്ച് ഉദ്യോഗസ്ഥർ കരാറിന്റെ ഒപ്പിട്ട പകർപ്പുകൾ, വിമാനങ്ങളുടെ വിതരണ പ്രോട്ടോക്കോൾ, ആയുധ പാക്കേജ് വിതരണ പ്രോട്ടോക്കോൾ എന്നിവ ന്യൂഡൽഹിയിലെ നൗസേന ഭവനിൽ പരസ്പരം കൈമാറി.

സ്വാശ്രയ ഭാരതം എന്ന ഗവൺമെന്റിന്റെ നയത്തിന് അനുസൃതമായി, ഇന്ത്യയിൽ തദ്ദേശീയ ആയുധങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറ്റവും കരാറിൽ ഉൾപ്പെടുന്നു. ഈ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിലും ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും നടത്തിപ്പിലുമായി ആയിരക്കണക്കിന് എംഎസ്എംഇകൾക്ക് വരുമാനം സൃഷ്ടിക്കാൻ ഈ കരാർ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഫ്രാൻസിന്റെ ഡസ്സോൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന റഫാൽ -മറൈൻ, സമുദ്ര പരിതസ്ഥിതിയിൽ പ്രവർത്തന മികവ് തെളിയിക്കപ്പെട്ട ഒരു കാരിയർ-ബോൺ യുദ്ധ വിമാനമാണ്. ഈ വിമാനങ്ങളുടെ വിതരണം 2030 ഓടെ പൂർത്തിയാകും. നാവിക ഉദ്യോഗസ്ഥർക്ക് പരിശീലനം ഫ്രാൻസിലും ഇന്ത്യയിലും ലഭിക്കും.