സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്.വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു.പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു.

ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം.2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ 2011ലെ ജനസംഖ്യാ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകള്‍ വിഭജിച്ച് അതിര്‍ത്തികളും മറ്റും പുനര്‍നിര്‍ണയിച്ചത്. പുതിയ വാര്‍ഡുകള്‍ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാര്‍ഡുകളുണ്ടാകും.വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക.