സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് പുതുതായി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരവും ഒരു ആരോഗ്യ സ്ഥാപനത്തിന് പുന:അംഗീകാരവുമാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ 230 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.
മലപ്പുറം നിറമരുതൂർ ജനകീയ ആരോഗ്യ കേന്ദ്രം, കോഴിക്കോട് നഗര കുടുംബാരോഗ്യ കേന്ദ്രം, പത്തനംതിട്ട നഗര കുടുംബാരോഗ്യ കേന്ദ്രം എന്നീ ആരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. കണ്ണൂർ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എൻ.ക്യു.എ.എസ്. പുന:അംഗീകാരവും, ലക്ഷ്യ പുന:അംഗീകാരവും നേടി.
ഇതോടെ സംസ്ഥാനത്തെ 7 ജില്ലാ ആശുപത്രികൾ, 5 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 152 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 9 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ആകെ 14 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ അംഗീകാരവും 5 ആശുപത്രികൾക്ക് മുസ്കാൻ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
എൻ.ക്യു.എ.എസ്./ലക്ഷ്യ അംഗീകാരത്തിന് മൂന്ന് വർഷത്തെ കാലാവധിയാണുളളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും.