(സെപ്റ്റംബര്‍ 20, ശനി) മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും
ആഗോള അയ്യപ്പ സംഗമത്തിന് തയ്യാറായി പമ്പാ തീരം. (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന് അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോട് ചേര്‍ന്നാണ്.
പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദര്‍ശന മേള സംഘടിപ്പിക്കാനായി 2000 ചതുരശ്രയടിയില്‍ മറ്റൊരു പന്തലുമുണ്ട്.
ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനാണ് നിര്‍മാണ ചുമതല. മാലിന്യ നിര്‍മാര്‍ജനമടക്കം ഇവര്‍ നിര്‍വഹിക്കും. സംഗമത്തിന് ശേഷം പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റും. പമ്പയിലെ ശുചിമുറികളുടേതടക്കം അറ്റകുറ്റപണി പൂര്‍ത്തിയായി.
സംഗമത്തില്‍ മൂന്ന് സമാന്തര സെഷനും നടക്കും. ഓരോ സെഷനും ശബരിമലയുടെ വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാകും. ആദ്യ സെഷന് ശബരിമല മാസ്റ്റര്‍പ്ലാനിനെ കുറിച്ചാണ്.
ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീര്‍ത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെ കുറിച്ച് സെഷനില്‍ ചര്‍ച്ച ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെഷന് ‘ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍’ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതില്‍ ചര്‍ച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖര്‍ തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും, ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷന് ‘ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും’ എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ധര്‍, സാങ്കേതിക പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നതാകും ഈ സെഷനില്‍ വിശദീകരിക്കുക. നിരീക്ഷണ സംവിധാനങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം എന്നിവയിലെ പുതിയ സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്യും.
രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്ട്രേഷന് ആരംഭിക്കും.
രാവിലെ ഒമ്പത് മുതല്‍ 11 വരെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിന് ശേഷം ഗായകന് വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് സമാപന സമ്മേളനം. പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനും അവസരമുണ്ട്.
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കും: മന്ത്രി വി.എന്‍ വാസവന്
ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്. സെപ്റ്റംബര്‍ 20 ന് പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേര്‍ക്കാണ് പ്രവേശനം. സെപ്റ്റംബര്‍ 15 വരെ 4864 പേര് രജിസ്റ്റര്‍ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേര്‍ക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തും. ശബരിമല മാസ്റ്റര്‍ പ്ലാന്‍, ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സര്‍ക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജ്ജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തര്‍ക്ക് സുഗമമായ രീതിയില്‍ ദര്‍ശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികള്‍ക്ക് നല്‍കും. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിക്കാന്‍ കമ്മിറ്റിയെ നിയമിക്കും. കമ്മിറ്റി നല്കുന്ന നിര്‍ദേശങ്ങളില്‍ ഊന്നിയാകും തുടര്‍ വികസനം. ശബരിമല വിമാനത്താവളം, റെയില്‍വെ അടക്കം വൈകാതെ പൂര്‍ത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയര്‍ത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി സക്കീര്‍ ഹുസൈന്, എഡിജിപി എസ് ശ്രീജിത്ത്, റവന്യു- ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, പത്തനംതിട്ട, കോട്ടയം ജില്ലാ കലക്ടര്‍മാരായ എസ് പ്രേം കൃഷ്ണന്, ചേതന്‍കുമാര്‍ മീണ, ഡിഐജി അജിതാ ബീഗം, പത്തനംതിട്ട പൊലിസ് മേധാവി ആര് ആനന്ദ്, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ ശ്രീധന്യ രാജേഷ്, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, റാന്നി- പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്, ദേവസ്വം ബോര്‍ഡ് പ്രതിനിധികളായ എ അജികുമാര്‍, പി ഡി സന്തോഷ് കുമാര്‍, ദേവസ്വം കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.