ശബരിമലയില്‍ ട്രാക്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അടിയന്തര ധനസഹായം കൈമാറി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ആന്ധ്രാ പ്രദേശ് സ്വദേശിനി ലേകാവു സുനിത, ഇടുക്കി പാമ്പാടുംപാറ സ്വദേശി രാധാകൃഷ്ണന്‍ എന്നീ അയ്യപ്പഭക്തര്‍ക്ക് 25000 രൂപ വീതവും കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ തമിഴ്‌നാട് സ്വദേശി വീരമണി എന്ന അയ്യപ്പ ഭക്തന് 10000 രൂപയും നിസ്സാര പരിക്കുകളെറ്റ മറ്റ് അഞ്ചുപേര്‍ക്ക് 5000 രൂപ വീതവുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അടിയന്തര ധനസഹായമായി നല്‍കിയത്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് മാലിന്യവുമായി പോയ ട്രാക്ടര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.