ശബരിമല ദർശനത്തിനെത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഡിസംബർ 25 വരെയുള്ള കണക്കനുസരിച്ച് 30,01,532 പേരാണ് ദർശനം നടത്തിയത്.

കഴിഞ്ഞസീസണിൽ ഡിസംബർ 23ന് തന്നെ തീർഥാടകരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരുന്നു. (30,78,044 പേർ.) 2024 ഡിസംബർ 25 വരെ 32,49,756 പേരാണു ദർശനം നടത്തിയത്. 2023ൽ ഡിസംബർ 25 വരെ 28.42 ലക്ഷം ഭക്തരാണ് എത്തിയത്്.

ഈ വർഷം സീസണിന്റെ തുടക്കത്തിൽ തന്നെ ഭക്തരുടെ അഭൂതപൂർവമായ തിരക്കിനെത്തുടർന്ന് ഹൈക്കോടതി നിർദേശപ്രകാരം വിർച്വൽ ക്യൂവിലും, സ്‌പോട്ട് ബുക്കിംഗിലും കർശന നിയന്ത്രണങ്ങൾ പാലിച്ചിരുന്നു.

ഇക്കുറി ഏറ്റവും കൂടുതൽ ആളുകൾ ദർശനത്തിനെത്തിയത് നട തുറന്ന് നാലുദിവസം പിന്നിട്ട നവംബർ 19നാണ്; 1,02,299 പേർ. ഏറ്റവും കുറവു പേർ എത്തിയത് ഡിസംബർ 12നും; 49,738.

മുൻവർഷങ്ങളെ അപേക്ഷിച്ച് അവധിദിവസമായ ഞായറാഴ്ചകളിൽ തിരക്കുകുറവായിരുന്നു. ഈ ഞായറാഴ്ച (ഡിസംബർ 21) 61,576 പേരാണ് ദർശനത്തിനെത്തിയത്. ബാക്കി ദിവസങ്ങളിൽ എൺപതിനായിരത്തിനു മുകളിൽ ഭക്തരെത്തി. തിങ്കൾ-85847, ചൊവ്വ,-83845, ബുധൻ-85388, വ്യാഴം-89729.

മണ്ഡലപൂജയോടനുബന്ധിച്ചു വെള്ളി, ശനി (ഡിസംബർ 26,27) ദിവസങ്ങളിൽ വിർച്വൽ ക്യൂ വഴി ഭക്തരെ അനുവദിക്കുന്നതു യഥാക്രമം 30000, 35000 ആയി ചുരുക്കി. സ്‌പോട്ട്ബുക്കിംഗ് 2000 ആയും നിജപ്പെടുത്തി.

തങ്ക അങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ച രാവിലെമുതൽ പമ്പയിൽ നിന്നു ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . രാവിലെ ഒൻപതുവരെയുള്ള കണക്കനുസരിച്ച് 22, 039 പേർ ദർശനം നടത്തി.