ഓൺലൈൻ മാധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം എന്ന് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ ആവശ്യം ഉന്നയിച്ചു . മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജെ എം എ ഭാരവാഹികള്‍ നിവേദനം നല്‍കി .ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നാണ് ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA)

വ്യാജ പ്രസ്സ് കാർഡുകളുമായി മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ജെ എം എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവണതകൾ യഥാർത്ഥ മാധ്യമങ്ങൾക്കും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് ജെ.എം.എ ചൂണ്ടിക്കാട്ടി.

 

കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന ‘ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പൂർണ്ണമായും പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നല്‍കണം എന്നാണ് ആവശ്യം .

ഐ.ടി നിയമങ്ങളിൽ നിഷ്കർഷിക്കുന്നതുപോലെ ത്രിതല പരാതി പരിഹാര സംവിധാനവും (Three-tier grievance redressal mechanism) ഗ്രീവൻസ് ഓഫീസറും ഉള്ള മാധ്യമങ്ങളെ മാത്രമേ പരിഗണിക്കാവൂ എന്നും ഈ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന യഥാർത്ഥ ഓൺലൈൻ മാധ്യമങ്ങൾക്ക് പി.ആർ.ഡി എംപാനൽമെൻ്റ്, ഔദ്യോഗിക പ്രസ്സ് അക്രഡിറ്റേഷൻ, സർക്കാർ പരസ്യങ്ങൾ എന്നിവ ലഭ്യമാക്കണം എന്നും ജെ എം എ ആവശ്യം ഉന്നയിച്ചു .

അർഹരായ ഓൺലൈൻ മാധ്യമ പ്രവർത്തകരെ വർക്കിംഗ് ജേർണലിസ്റ്റ് പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം. സർക്കാർ അംഗീകരിച്ച ഓൺലൈൻ മാധ്യമങ്ങളുടെ ലിസ്റ്റ് പി.ആർ.ഡി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്നും നിവേദനത്തില്‍ ആവശ്യം ഉന്നയിച്ചു .

ഓൺലൈൻ മാധ്യമങ്ങൾക്ക് അവരുടെ വിവരങ്ങൾ സമർപ്പിക്കാൻ പി.ആർ.ഡിയുടെ കീഴിൽ പ്രത്യേക ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ജെ.എം.എ ആവശ്യപ്പെട്ടു. പോർട്ടൽ വഴി വരുന്ന അപേക്ഷകൾ പരിശോധിക്കാനും അർഹരായവർക്ക് പ്രസ് പാസ് അനുവദിക്കാനുമായി കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്റ്റ് മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള ജെ.എം.എ ഉൾപ്പെടെയുള്ള മാധ്യമ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

മാധ്യമ രംഗത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെ.എം.എ നാഷണൽ പ്രസിഡൻ്റ് വൈശാഖ് സുരേഷ് വ്യക്തമാക്കി.