തിരുവനന്തപുരം: മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്ന് വർഷത്തെ വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചു.സംഘടനയ്ക്ക് അപകീർത്തി വരുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ പരാമർശങ്ങൾ നടത്തിയതിന്റെ പേരിലാണ് നേരത്തെ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കിയിരുന്നത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.തുടർന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് ഔദ്യോഗികമായി മാപ്പപേക്ഷ സമർപ്പിച്ചു.

2026 ജൂലൈ 1-ന് ചേർന്ന KCA സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ ശ്രീശാന്തിന്റെ മാപ്പപേക്ഷ വിശദമായി ചർച്ച ചെയ്തു. അദ്ദേഹം നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. എന്നാൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിച്ചാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ശ്രീശാന്തിന് യോഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിലക്ക് പിൻവലിച്ചതോടെ കേരള ക്രിക്കറ്റ് ലീഗ് സീസൺ 3-ൽ ഏരീസ് കൊല്ലം സെയിലേഴ്സ് ടീമിന്റെ സഹഉടമയായി തുടരാൻ ശ്രീശാന്തിന് സാധിക്കും. കഴിഞ്ഞ KCL സീസൺ മത്സരങ്ങൾക്ക് മുൻപായിരുന്നു കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയത്.