ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ ആറാം പതിപ്പിന് കൊളംബോയിലെ എസ്എസ്‌സി ഗ്രൗണ്ടിൽ തുടക്കമാകുന്നു. ടൂർണമെന്റിന്റെ ഇവൻറ് റൈറ്റ്സ് ഹോൾഡറായ ഐപിജി ഗ്രൂപ്പിൻറെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള ഉദ്ഘാടന ചടങ്ങാണ് ഒരുക്കുന്നത്. ആഗോള കായിക മാമാങ്കങ്ങളുടെ മാതൃകയിൽ 500 ഡ്രോണുകൾ അണിനിരക്കുന്ന ദൃശ്യവിസ്മയമാണ് ഉദ്ഘാടന ദിവസത്തെ പ്രധാന ആകർഷണം. ലങ്ക പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റുകൾ ജൂലൈ ഒന്ന് മുതൽ ബുക്ക് മൈ ഷോ വഴി ലഭ്യമാക്കിയിട്ടുണ്ട്.
500 ഡ്രോണുകൾ ഒരേസമയം ആകാശത്ത് വിസ്മയം തീർക്കുന്ന ഈ ഷോ, ശ്രീലങ്കൻ ക്രിക്കറ്റിന്റെയും ടൂർണമെന്റിൽ പങ്കെടുക്കുന്ന വിവിധ ഫ്രാഞ്ചൈസികളുടെയും ആവേശം പ്രതിഫലിപ്പിക്കുന്നതായിരിക്കും. ലോകത്തിലെ മുൻനിര ഫ്രാഞ്ചൈസി ലീഗുകളോട് കിടപിടിക്കുന്ന തരത്തിൽ സ്റ്റേഡിയത്തിലെ അനുഭവവും സംപ്രേഷണ നിലവാരവും വർദ്ധിപ്പിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഐപിജി ഗ്രൂപ്പ് വ്യക്തമാക്കി.
ലങ്ക പ്രീമിയർ ലീഗ് എന്നത് കേവലം ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ലെന്നും ആരാധകർക്ക് മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കാൻ കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഐപിജി സ്ഥാപകനും ചെയർമാനുമായ അനിൽ മോഹൻ പറഞ്ഞു. 500 ഡ്രോണുകൾ തീർക്കുന്ന ദൃശ്യവിസ്മയത്തിലൂടെ ശ്രീലങ്കയിൽ ഒരു ആഗോള കായിക മേളയുടെ അനുഭൂതി ഒരുക്കും. മുഴുവൻ ജനങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊളംബോ എസ്എസ്‌സിയിൽ നടക്കുന്ന ആദ്യ എൽപിഎൽ മത്സരം ടൂർണമെന്റിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ലങ്ക പ്രീമിയർ ലീഗ് ഡയറക്ടർ സാമന്ത ദൊദൻവേല പറഞ്ഞു. ക്രിക്കറ്റിനെയും വിനോദത്തെയും ഒന്നിപ്പിക്കുന്ന ഇത്തരം അനുഭവങ്ങൾ കൂടുതൽ ആളുകളെ എൽപിഎല്ലിലേക്ക് ആകർഷിക്കുമെന്നും ആരാധകരും കുടുംബങ്ങളും ഈ ആവേശത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ശ്രീലങ്കൻ താരങ്ങളും അന്താരാഷ്ട്ര ടി20 പ്രതിഭകളും അണിനിരക്കുന്ന അഞ്ച് ശക്തമായ ഫ്രാഞ്ചൈസികളാണ് ഈ സീസണിൽ കിരീടത്തിനായി പോരാടുന്നത്.


