നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നോർക്ക ഹെല്‍പ്പ് ഡെസ്‌കില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഇനി ആറു പേരുമായാണ് ഇതുവരെ ആശയവിനിമയം സാധ്യമാകാത്തത്. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുളള ഒരാള്‍ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ രജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുളളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനും ആശയവിനിമയത്തിനുമുളള ശ്രമങ്ങള്‍ തുടരുകയാണ്. നേപ്പാളില്‍ നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്. രണ്ടു പേര്‍ നേപ്പാളില്‍ സുരക്ഷിതരായി തുടരുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയവരില്‍ വിവിധ സംഘങ്ങളിലായും കുടുംബങ്ങളായും യാത്ര ചെയ്തിരുന്നവരും നോര്‍ക്ക ഹെല്‍പ്പ് ഡെസ്കുകകളില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലേക്ക് വിനോദയാത്രയ്ക്ക് പോയ 44 അംഗ സംഘം രാവിലെ ബംഗലുരുവില്‍ നിന്നും റോഡു മാര്‍ഗ്ഗം കോഴിക്കോട് എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി ബംഗലുരു വിമാനത്താവളത്തിലത്തിയ ഇവരെ നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജയപ്രകാശ് എം.കെ സ്വീകരിച്ചു നാട്ടിലേയ്ക്ക് യാത്രയാക്കി.

കൈലാസ് മാനസസരോവര്‍ യാത്രാ സംഘത്തിലെ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23 അംഗ സംഘത്തിലെ എട്ടു പേര്‍ കൂടി ഇന്ന് ഡല്‍ഹിയിലെത്തി. കഴിഞ്ഞ ദിവസം 11 കേരളീയര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഡല്‍ഹിയിലെത്തിയവര്‍ കേരളത്തിലേക്കും ജോലി ചെയ്യുന്ന വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും യാത്ര തുടരുകയാണ്. നേപ്പാളില്‍ നിന്ന് മടങ്ങുന്നവരില്‍ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടര്‍മാരുടെ സംഘവും ഉള്‍പ്പെടുന്നു. കാഠ്മണ്ഡുവിലെത്തിയ സംഘം നാളെ വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തും. സംഘത്തിലെ രണ്ടു പേര്‍ നാളെ വൈകിട്ട് പുറപ്പെടുന്ന ഇന്‍ഡിയോ വിമാനത്തില്‍ രാത്രി 11.30 ഓടെ തിരുവനന്തപുരത്തെത്തും. ഡോ. രേഖാ നായര്‍ ഒഴികെയുളള സംഘത്തിലെ മറ്റ് അംഗങ്ങള്‍ കേരളത്തില്‍ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരത്വമുളളവരാണ്. നേപ്പാള്‍ പ്രളയവുമായി ബന്ധപ്പെട്ട് നാലു ഹെല്‍പ്പ് ഡെസ്‌ക്കുകളിലായി ലഭിച്ച വിവരങ്ങള്‍ വിവിധ തലങ്ങളില്‍ പരിശോധിച്ചും ആവര്‍ത്തനം ഒഴിവാക്കിയും തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്തുവരികയാണ്.