അച്ചൻകോവിൽ ധർമശാസ്താക്ഷേത്രത്തിൽ മഹാപുഷ്പാഭിഷേകം ഫെബ്രുവരി മൂന്നിന് നടക്കും. 5.15-ന് നെയ്യഭിഷേകം, ആറിന് മഹാഗണപതിഹോമം, 11-ന് കളഭാഭിഷേകം, 12-ന് അന്നദാനം, വൈകീട്ട് 5.15-ന് ഭക്തിഗാനമേള, 5.30-ന് കാഴ്ച ശ്രീബലി, ഏഴിന് പുഷ്പം എഴുന്നള്ളത്ത്, 7.30-ന് പുഷ്പാഭിഷേകം, ഒൻപതിന് നാടൻപാട്ട്.

കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാ അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം അല്ലെങ്കില്‍ ധര്‍മ്മശാസ്ത്രാ ക്ഷേത്രം. അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കുന്നതായാണ് സങ്കല്പം. പൂര്‍ണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരുമായി അദ്ദേഹം ഇവിടെ ഗൃഹസ്ഥജീവിതംനയിക്കുന്നു. പരശുരാമനാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത് എന്നാണ് വിശ്വാസം.

അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷപ്പാമ്പിന്റെ ദംശനത്തിനുള്ള ചികിത്സയ്ക്കു പ്രസിദ്ധമാണ്. അച്ചന്‍കോവിലിലെ അയ്യപ്പവിഗ്രഹത്തിന്റെ ഇടതുകൈയില്‍ ചന്ദനവും തീര്‍ത്ഥവും എപ്പോഴും കാണാം. പാമ്പു കടിക്കുള്ള ഔഷധമായാണ് ചന്ദനത്തെയും തീര്‍ത്ഥത്തെയും സങ്കല്പിച്ചുവരുന്നത്.

അയ്യപ്പചരിതവുമായി ബന്ധപ്പെട്ട മറ്റു പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഇവിടത്തെ ആചാരാഘോഷങ്ങള്‍ തമിഴ് സംസ്കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടവയാണ്.

ശബരിമല തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലും പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. ധനുമാസം ഒന്നാം തീയതി മുതല്‍ പത്താം തീയതിവരെയാണ് ഇവിടുത്തെ ഉത്സവം നടന്നുവരുന്നത്.