അങ്കമാലി – ശബരി റെയില്‍പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ പുനരുജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍.സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.ശബരിപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടര്‍മാരും കെആര്‍ഡിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറകട്ര്‍, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

 

അങ്കമാലി – ശബരി റെയിൽപാത നടപ്പാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള റെയില്‍വേ ഉന്നത സംഘം ജൂലൈയില്‍ കേരളത്തിലെത്താനും നിശ്ചയിച്ചിരുന്നു.മൂന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. എറണാകുളം ജില്ലയില്‍ ആവശ്യമായ 152 ഹെക്ടറില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തതാണ്.എല്ലാ ജില്ലകളിലെയും നിര്‍ത്തലാക്കിയ ലാൻഡ് അക്വിസിഷന്‍ ഓഫിസുകള്‍ പുനരാരംഭിക്കുവാനും ഈ ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും ധാരണയായി.