◾ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും നാളെ മുതല്‍ ജൂണ്‍ 15 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾ ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സിനേയും രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും റോഡ് പുതുക്കിപ്പണിയുന്നതിന് കമ്പനിയില്‍നിന്ന് പൂര്‍ണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

◾ കേരള പുറങ്കടലില്‍ തീപിടുത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. സാല്‍വേജ് സംഘം ഹെലികോപ്റ്ററില്‍ തീപിടിച്ച കപ്പലില്‍ ഇറങ്ങിയിട്ടുണ്ട്. ടഗ് ഉപയോഗിച്ച് കപ്പലിനെ കൂടുതല്‍ ദൂരത്തേക്ക് വലിച്ചു മാറ്റാനാണ് ശ്രമം നടത്തുന്നത്. കപ്പലിന്റെ മുന്‍ഭാഗത്തെ തീ അണക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താന്‍ ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

◾ തിരുവനന്തപുരം മെട്രോ റെയില്‍ അലൈന്‍മെന്റ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സമിതി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുകയും നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്യും. റവന്യൂ, ധനകാര്യം, തദ്ദേശസ്വയംഭരണം, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് സെക്രട്ടറിമാര്‍ അടങ്ങുന്നതായിരിക്കും സമിതി. തലസ്ഥാന നഗരിയിലൊരു മെട്രോ റെയില്‍ എന്നത് തിരുവനന്തപുരം നഗരവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ നടന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ശശി തരൂര്‍ എംപിയും പങ്കെടുത്തിരുന്നു.

◾ സമൂഹത്തിനു വെളിച്ചം നല്‍കാന്‍ കഴിയാത്ത സംഘടനകള്‍ക്കാണ് നിലനില്‍പ്പ് ഇല്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്ത അങ്ങനെയല്ലെന്നും വിയോജിപ്പ് രേഖപ്പെടുത്താന്‍ ഉള്ള ജനാധിപത്യയിടം സമസ്തയില്‍ ഉണ്ടെന്നും ചുരുക്കം ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ പോലും അത് കാണുന്നില്ലെന്നും തിരുത്തല്‍ വേണ്ടവ തിരുത്തി മുന്നേറാന്‍ ഇനിയും സമസ്തക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.

◾ കൊച്ചി തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. തുറമുഖ വകുപ്പല്ല സാധാരണ ഗതിയില്‍ നടപടിയെടുക്കേണ്ടത്. അന്താരാഷ്ട്ര കപ്പല്‍ ചാലിലാണ് അപകടം ഉണ്ടായത്. മല്‍സ്യത്തൊഴിലാളിയുടെ പരാതിയിലാണ് കേസ്. കേസെടുത്തത് വിഴിഞ്ഞം തുറമുഖത്തെ ബാധിക്കില്ലെന്നും സംഭവത്തെ വിഴിഞ്ഞവുമായി ബന്ധിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും വാസവന്‍ പറഞ്ഞു. കപ്പല്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.

◾ കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ ചരക്ക് കപ്പല്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ 17 ദിവസത്തിന് ശേഷം ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. അദാനിക്ക് ബിസിനസ് ബന്ധങ്ങളുള്ള ഷിപ്പിങ് കമ്പനിക്കെതിരെ 17 ദിവസമായിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാതിരുന്നത് ഏത് ബാന്ധവത്തിന്റെ പേരിലാണെന്നതിന് മുഖ്യമന്ത്രിയും സര്‍ക്കാരും മറുപടി പറയണമെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടി വന്നതോടെ പുറത്തായത് അദാനിയെ വഴിവിട്ട് സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ കള്ളക്കളിയെന്നും ദുര്‍ബല വകുപ്പുകള്‍ ചുമത്തി അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി.

◾ സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

◾ സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമസ്തയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തുമെന്നും ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാമെന്നും മന്ത്രി പറഞ്ഞു.

◾ നിലമ്പൂരിലെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ കോണ്‍ഗ്രസ്. വെല്‍ഫെയറുമായി കൈകോര്‍ക്കുന്നത് മതേതര ജനാധിപത്യ പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. വോട്ടിനു വേണ്ടി മതതീവ്രതയെ മാന്യതയാക്കുന്ന തന്ത്രം ജനാധിപത്യത്തിന് അപമാനമാണെന്നും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളില്‍ മതേതര വോട്ടര്‍മാര്‍ തീവ്രവാദ പ്രീണന രാഷ്ട്രീയത്തിന് ചുട്ട മറുപടി നല്‍കുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് പറയുന്നു.

◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ ദുരന്ത നിവാരണ നിയമം അനുസരിച്ച് എഴുതിത്തളളാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരള ഹൈക്കോടതിയെ ആണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. വയനാട് ദുരന്ത ബാധിതരുടെ കടം എഴുതിത്തളളുന്നതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

◾ നടന്‍ കൃഷ്ണകുമാറും മകള്‍ ദിയയും വാദിയും പ്രതിയുമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി ബാങ്ക് രേഖകളുടെ പരിശോധനയില്‍ കണ്ടെത്തി. കേസില്‍ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്.

◾ കോഴിക്കോട് മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൂടി പ്രതി ചേര്‍ത്തു. സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഡ്രൈവര്‍മാരായ കെ ഷൈജിത്, സനിത് എന്നിവരെ പ്രതി ചേര്‍ത്തത്. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരുവരേയും സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

◾ വികസനത്തെക്കുറിച്ചും പാലിച്ച വാഗ്ദാനങ്ങളെക്കുറിച്ചും മാത്രമേ ഏത് തിരഞ്ഞെടുപ്പിലും ബിജെപിയും എന്‍ഡിഎയും സംസാരിക്കാറുള്ളൂവെന്ന് ബിജെപി സംസ്ഥാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒന്‍പതുകൊല്ലം ലഭിച്ചിട്ടും കേരളത്തില്‍ ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നിലമ്പൂരില്‍ വോട്ടിന് വേണ്ടി മദനിയുടെയും പിഡിപിയുടെയും സഹായം എല്‍ഡിഎഫിന് സ്വീകരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിപിന്‍ നായരെ(54) ആണ് കരിയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

◾ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി വളയം റോഡിലാണ് സംഭവം. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ നിലയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് എത്തിയ എക്‌സൈസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു. ചെടികള്‍ ആരാണ് നട്ടതെന്ന് കണ്ടെത്തിയിട്ടില്ല.

◾ കോഴിക്കോട് പന്തീരാങ്കാവില്‍ ഇസാഫ് ബാങ്കിലെ ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന് പിന്നില്‍ വന്‍ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.സംഭവത്തിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

◾ രാജ്യത്ത് കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകള്‍ കൂടിയായതോടെ ആകെ കേസുകള്‍ 7121 ആയി ഉയര്‍ന്നു. 6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതില്‍ 3 മരണം കേരളത്തിലാണ്. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്.

◾ പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്.

◾ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തത്കാല്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സാധിക്കൂവെന്നാണ് റെയില്‍വേ മന്ത്രാലയം. ടിക്കറ്റ് ബുക്കിങ്ങില്‍ ഇടനിലക്കാരുടെ ഇടപെടലും അനുബന്ധ തട്ടിപ്പുകളും ഒഴിവാക്കുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിശദീകരണം.

◾ രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോള വിപണിയിലേക്ക് കടന്നുചെല്ലാനുള്ള വാതിലുകള്‍ തുറന്നുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു പദ്ധതിക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി പുതിയ ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണികളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ സ്വിറ്റ്സര്‍ലണ്ടിലെ ബെര്‍ണില്‍ ഇന്ത്യന്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചു.

◾ അമര്‍നാഥ് തീര്‍ത്ഥയാത്രക്ക് സുരക്ഷയൊരുക്കാനായി പോകുന്ന ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ട്രെയിന്‍ നല്‍കിയ സംഭവത്തില്‍ നടപടി കൈക്കൊണ്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവം ശ്രദ്ധയില്‍പെട്ടയുടനെ നടപടിയെടുത്തെന്നും ഉത്തരാവാദികളായ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തെന്നും ജവാന്മാര്‍ക്ക് വേറെ വൃത്തിയുള്ള ട്രെയന്‍ നല്‍കിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

◾ മാലയണിയിച്ചതിന് പിന്നാലെ നേതാവിനെ പൊതിരെ തല്ലി പ്രവര്‍ത്തകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ ജില്ലയില്‍ ഒരു പൊതുയോഗത്തിനിടെയാണ് സംഭവം. സുഹെല്‍ദേവ് സ്വാഭിമാന്‍ പാര്‍ട്ടി (എസ്എസ്പി) ദേശീയ പ്രസിഡന്റ് മഹേന്ദ്ര രാജ്ഭറിനാണ് പലതവണ മുഖത്തടിയേറ്റത്.

◾ ചെനാബ് പാലത്തിലൂടെ വന്ദേഭാരത് ട്രെയിനില്‍ യാത്രചെയ്യാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുന്നു. ഇതിനകംതന്നെ അടുത്ത പത്ത് ദിവസത്തേക്കുള്ള ടിക്കറ്റുകള്‍ വിറ്റുപോയതായി അധികൃതര്‍ അറിയിച്ചു. വെയിറ്റിങ് ലിസ്റ്റിലുള്ളവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

◾ ആര്‍സിബിയുടെ ഐപിഎല്‍ വിജയാഘോഷത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ നിലപാടില്‍ രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജുര്‍ ഖാര്‍ഗെക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പുതിയ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഖാര്‍ഗെയും രാഹുലും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെയും വിമര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ ചില രാജ്യങ്ങളില്‍ എച്ച്‌ഐവി അണുബാധ വര്‍ധിച്ചതിനെ തുടര്‍ന്ന്, കുവൈത്ത് ആരോഗ്യ മന്ത്രാലയം ജാഗ്രത ശക്തമാക്കി. രാജ്യത്തേക്ക് എച്ച്‌ഐവി പോലുള്ള പകര്‍ച്ചവ്യാധികള്‍ പ്രവേശിക്കാതിരിക്കാന്‍ ശക്തമായ ആരോഗ്യ പരിശോധനയും നിരീക്ഷണ നടപടികളും നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു.

◾ കുവൈത്തില്‍ താമസ വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് 500 പ്രവാസികളുടെ അഡ്രസ്സുകള്‍ റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. പ്രോപ്പര്‍ട്ടി ഉടമയുടെ സമ്മതത്തോടെയോ അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി പൊളിക്കുന്നത് മൂലമോ റെസിഡന്‍ഷ്യല്‍ വിലാസങ്ങള്‍ ഇല്ലാതാക്കുന്ന പ്രക്രിയ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

◾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ലയുടെ യാത്രയില്‍ അനിശ്ചിതത്വം തുടരുന്നു. റോക്കറ്റില്‍ ദ്രവീകൃത ഓക്സിജന്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിയത്. ഫാല്‍ക്കണ്‍ റോക്കറ്റ് ലോഞ്ച് പാഡില്‍ നിന്ന് മാറ്റണമോ ഇന്ന് തീരുമാനിക്കും. ശുഭാന്‍ഷു ശുക്ല അടക്കം ദൗത്യ സംഘം ക്വറന്റീനില്‍ തുടരുമെന്നും അവരെ ഈ പ്രശ്നങ്ങള്‍ അലട്ടുന്നില്ലെന്നും ഇസ്രോ വ്യക്തമാക്കി.

◾ അമേരിക്കയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ബലപ്രയോഗത്തിനിരയായ യുവാവ് ഇന്ത്യന്‍ പൗരന്‍ തന്നെയെന്ന് സ്ഥിരീകരണം. ഹരിയാന സ്വദേശിയെ ആണ് ഇന്ത്യയിലേക്ക് നാടുകടത്താന്‍ നെവാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചതെന്ന് ഉന്നത വ്യത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി വിസയില്ലാതെയാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് വിശദീകരണം. യു എസ് ഉദ്യോഗസ്ഥരുടെ പിടിയിലായ ഇയാളെ നാടുകടത്താന്‍ കോടതി ഉത്തരവിട്ടു എന്ന് അമേരിക്ക ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചു.

◾ ചൈനയും യുഎസുമായുള്ള വ്യാപാര കരാറിന് രൂപമായിരിക്കുന്നെന്നും തന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിച്ചേര്‍ന്നതിന് പിന്നാലെ ചൈന, റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉള്‍പ്പെടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തന്റെ സ്വന്തം സാമൂഹികമാധ്യമമായ ടൂത്ത് സോഷ്യലിലെ കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.

◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച് ഇലോണ്‍ മസ്‌ക് രംഗത്തെത്തുന്നതിനു മുന്‍പ് ഇരുവരും ഫോണില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം, തന്റെ പോസ്റ്റുകളില്‍ ഖേദം പ്രകടിപ്പിച്ച ഇലോണ്‍ മസ്‌കിന്റെ നടപടിയെ ഡോണള്‍ഡ് ട്രംപ് അഭിനന്ദിച്ചു. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള കരാറുകള്‍ പുനഃപരിശോധിക്കാന്‍ ശ്രമം നടത്തിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കി.

◾ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് ശ്രേയസ് അയ്യരെ തഴഞ്ഞതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ മുന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യരേപ്പോലെ ഒരു താരത്തെ തഴഞ്ഞ സിലക്ടര്‍മാര്‍ക്ക് പാളിച്ച സംഭവിച്ചതായി ഗാംഗുലി വിലയിരുത്തി.

◾ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ദിനം 212 റണ്‍സിന് പുറത്തായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തിരിച്ചടിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസിനു വേണ്ടി 66 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 72 റണ്‍സെടുത്ത ബ്യൂ വെബ്സ്റററും മാത്രമാണ് അര്‍ദ്ധസെഞ്ച്വറി നേടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആദ്യ ദിനം അവസാനിക്കുമ്പോള്‍ നാലിന് 43 എന്ന നിലയിലാണ്.

◾ കടപ്രതിസന്ധിയില്‍പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതാപ കാലത്ത് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികള്‍ വിറ്റഴിച്ചു. വായ്പ കുടിശികകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ വിലക്കുറവിലാണ് എപിക്, ടിങ്കര്‍ എന്നീ കമ്പനികളെ വിറ്റത്. 2021ല്‍ 200 മില്യണ്‍ ഡോളറിന് (ഏകദേശം 1,700 കോടി രൂപ) ബൈജൂസ് വാങ്ങിയ കോഡിംഗ് പ്ലാറ്റ്‌ഫോമായ ടിങ്കറിനെ വെറും 2.2 മില്യണ്‍ ഡോളറിനാണ് (ഏകദേശം 18 കോടി രൂപ) ചിക്കാഗോ ആസ്ഥാനമായ കോഡ്എച്ച്എസ് എന്ന കംപ്യൂട്ടര്‍ സയന്‍സ് ലേണിംഗ് പ്ലാറ്റ്‌ഫോം സ്വന്തമാക്കിയത്. ചൈനീസ് എഡ്യുക്കേഷന്‍ കമ്പനിയായ ടാല്‍ എഡ്യുക്കേഷന്‍ ഗ്രൂപ്പാണ് 81 ശതമാനം വിലക്കുറവില്‍ എപ്പിക്ക് എന്ന കമ്പനിയെ സ്വന്തമാക്കിയത്. 2021ല്‍ ബൈജൂസ് 500 മില്യണ്‍ ഡോളറിന് (ഏകദേശം 4,200 കോടി രൂപ) വാങ്ങിയ എപ്പിക്കിനെ ഇപ്പോള്‍ വിറ്റിരിക്കുന്നത് വെറും 95 മില്യണ്‍ ഡോളറിനാണ് (ഏകദേശം 831 കോടി രൂപ).രണ്ട് കമ്പനികള്‍ക്കും കൂടി ഏകദേശം 6,000 കോടി രൂപയോളം മുടക്കിയ സ്ഥാനത്ത് ഇപ്പോള്‍ കിട്ടിയിരിക്കുന്നത് വെറും 830 കോടി രൂപ. 2019ല്‍ ബൈജൂസ് സ്വന്തമാക്കിയ മറ്റൊരു അമേരിക്കന്‍ ഉപകമ്പനിയായ ഓസ്‌മോയും ലേലത്തില്‍ വച്ചിരുന്നെങ്കില്‍ വാങ്ങാന്‍ ആരും തയാറായില്ല.

◾ മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാ ലക്ഷ്മി നായികയാകുന്ന ആദ്യ സിനിമയ്ക്കു തുടക്കം. വാഗതനായ ബിനു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി (കുഞ്ഞാറ്റ )അരങ്ങേറ്റം കുറിക്കുന്നത്. ഇക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് സാലി നിര്‍മിക്കുന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തില്‍ കുഞ്ഞാറ്റ എത്തുന്നു. നായക സ്ഥാനത്ത് സര്‍ജാനോ ഖാലിദ്. മലയാളത്തിന്റെ മറ്റു ഇഷ്ട താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലും നടക്കും.

◾ നിമിഷ സജയന്‍, അഥര്‍വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നെല്‍സണ്‍ െവങ്കടേശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ഡിഎന്‍എ’ ട്രെയിലര്‍ എത്തി. ക്രൈം ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, രമേശ് തിലക്, വിജി ചന്ദ്രശേഖര്‍, ചേതന്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു. ഗിബ്രാന്‍ ആണ് പശ്ചാത്തല സംഗീതം. ഛായാഗ്രഹണം പാര്‍ഥിപന്‍. ആര്‍ട് ശിവ ശങ്കര്‍. സ്റ്റണ്ട് ഡോണ്‍ അശോക്. ഒളിംപിയ മൂവിസ് ആണ് നിര്‍മാണം. ചിത്രം ജൂണ്‍ 20ന് തിയറ്ററുകളിലെത്തും.

◾ ആഡംബര ബ്രാന്‍ഡായ ലെക്സസ് ഇന്ത്യ തങ്ങളുടെ പ്രീമിയം എസ്യുവിയായ എല്‍എക്സ് 500ഡിയുടെ ഡെലിവറി രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്നു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മൂന്ന് കോടി രൂപയാണ്. ലെക്സസ് എല്‍എക്സ് 500ഡി ഒരു അള്‍ട്രാ ലക്ഷ്വറി എസ്യുവിയാണ്, അതിന്റെ ശക്തമായ രൂപത്തിനും സവിശേഷതകള്‍ക്കും മാത്രമല്ല, പ്രകടനത്തിനും പേരുകേട്ടതാണ്. കമ്പനി ഇത് രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം, എല്‍എക്സ് 500ഡി ഓവര്‍റെയിലിന്റെ വില 3.12 കോടി രൂപയാണ്. ഇത് കൂടുതല്‍ ഓഫ്-റോഡിംഗ് ശേഷിയുള്ള ഒരു പതിപ്പാണ്. സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനു പുറമേ, ഏറ്റവും ദുര്‍ഘടമായ റോഡുകള്‍ പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ശക്തമായ ഡീസല്‍ എഞ്ചിനാണ് ലെക്സസ് എല്‍എക്സ് 500ഡിയില്‍ സജ്ജീകരിച്ചിരിക്കുന്നത്.

 

◾ തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോര്‍ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര്‍ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകര്‍ വിശദമാക്കുന്നത്. പുകവലിക്കുന്നവരില്‍ പ്രായവുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്‌സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങല്‍ കാരണമാകുന്നതായാണ് പഠനം വിശദമാക്കുന്നത്. ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും തുടര്‍ന്ന് നഷ്ടമുണ്ടാകുന്നത് തടയുമെന്നും ഗവേഷക വിശദമാക്കുന്നു. ഗ്ലോബല്‍ ഓപണ്‍ സയന്‍സിന്റെ ബയോളജിക്കല്‍ സൈക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.