‘ഒറിജിനലിനെ വെല്ലുന്ന വ്യാജലോട്ടറി വിപണിയിൽ സജീവമാണ്’, ‘വ്യാജ ടിക്കറ്റിൽ സമ്മാനം ലഭിച്ചതായി ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു’, ‘അംഗീകൃത ഏജന്റുമാരും വിൽപ്പനക്കാരും ലോട്ടറി മാഫിയയുടെ ഇരകളാകുന്നു’ എന്നീ ആരോപണങ്ങൾ ചാനൽ വാർത്തയിൽ പ്രചരിച്ച സാഹചര്യത്തിൽ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് താഴെപ്പറയുന്ന വിശദീകരണം നൽകുന്നു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന എല്ലാ ലോട്ടറി ടിക്കറ്റുകളും സീക്രട്ട് കോഡ്, ബാർകോഡ്, ഉൾപ്പെടെ 12 സുരക്ഷാ സംവിധാനങ്ങളോടെയാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഈ സുരക്ഷാ സംവിധാനങ്ങൾ വ്യാജ ടിക്കറ്റുകളിൽ പുനഃസൃഷ്ടിക്കാൻ സാധ്യമല്ല.

ടിക്കറ്റുകളുടെ ആധികാരികത ഒപാക് ടെസ്റ്റ് പാറ്റേൺ ഫിലിം ഉപയോഗിച്ച് പരിശോധിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ വകുപ്പിലുണ്ട്. അംഗീകൃത ഏജന്റുമാർക്കും ഇതു സംബന്ധിച്ച പരിശീലനം നൽകിയിട്ടുള്ളതിനാൽ സമ്മാനത്തിനായി സമർപ്പിക്കപ്പെടുന്ന വ്യാജ ടിക്കറ്റുകൾ തിരിച്ചറിയുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യാൻ വകുപ്പിന് സാധിക്കുന്നുണ്ട്.

ലോട്ടറി സമ്മാനത്തിന്റെ പേരിൽ വ്യാജ ടിക്കറ്റുകളും വ്യാജ സന്ദേശങ്ങളും ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നത് ഗുരുതരമായ നിയമവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതുമായ കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക് കേരള പോലീസിന്റെയും സൈബർ ക്രൈം വിഭാഗത്തിന്റെയും സഹകരണത്തോടെ കർശനമായ നിയമനടപടികൾ സ്വീകരിച്ചുവരുന്നു.

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും അംഗീകൃത ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി വ്യാജ ലോട്ടറി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടർന്നും സ്വീകരിക്കും.

പൊതുജനങ്ങൾ ലോട്ടറി ടിക്കറ്റുകൾ അംഗീകൃത ഏജൻസികളിൽ നിന്നോ അംഗീകൃത വിൽപ്പനക്കാരിൽ നിന്നോ മാത്രം വാങ്ങണം.

ഓൺലൈൻ ലോട്ടറി തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in ലോ പരാതി രജിസ്റ്റർ ചെയ്യണം. ഇക്കാര്യത്തിൽ ആവശ്യമായ ജാഗ്രതാ നിർദേശങ്ങൾ തുടർച്ചയായി പൊതുജനങ്ങൾക്ക് നൽകിവരുന്നുണ്ടെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ. എസ്. അറിയിച്ചു