മകരവിളക്ക് മഹോത്സവത്തിന് ശബരിമലയും പരിസരപ്രദേശങ്ങളും ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
പോലീസ്, എക്സൈസ്, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ് ഇന്നുമുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായത്. സ്വാമി അയ്യപ്പൻ റോഡിൻറെ ഇരുവശവും നീലിമല കവാടം മുതൽ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ് ശുചീകരിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾ നാളെയും തുടരും.
ക്ഷേത്രത്തിലെ ആഴി ദേവസ്വം ബോർഡിൻറെ നേതൃത്വത്തിൽ ശുചീകരിച്ചു. തീർഥാടനത്തിനെത്തുന്ന ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് ശബരീശന് സമർപ്പിച്ചതിനു ശേഷം ബാക്കിയുള്ള നാളികേരം ആഴിയിലെ അഗ്നിയിൽ സമർപ്പിക്കും. മകരവിളക്ക് മഹോത്സവത്തിന് വൈകിട്ട് അഞ്ചു മണിക്ക് നട വീണ്ടും തുറന്ന ശേഷം ആഴിയിൽ അഗ്നി തെളിയിക്കും.

