സി.ബി.എസ്.ഇ.യുടെ 12-ാം ക്ളാസ് ഫലപ്രഖ്യാപനത്തിന് ശേഷം പോർട്ടൽ സേവനത്തിൽ തടസം വന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച ആശങ്കകളുടെ പശ്ചാത്തലത്തിൽ, പുനർമൂല്യനിർണ്ണയ പ്രക്രിയ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷനെ (CBSE) സഹായിക്കാൻ,മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള പ്രൊഫസർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘത്തെ നിയോഗിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദ്ദേശം നൽകി.

 

സി.ബി.എസ്.ഇ.യുടെ പരീക്ഷാനന്തര സർവീസ് പോർട്ടലിലെ സാങ്കേതിക പ്രതിസന്ധികളെക്കുറിച്ചുള്ള റിപ്പോർട്ടുകളെത്തുടർന്നാണ് ഈ തീരുമാനം.

 

ഐ.ഐ.ടി മദ്രാസിൽ നിന്നുള്ള വിദഗ്ദ്ധ സംഘം പോർട്ടൽ സംവിധാനവും സാങ്കേതിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും , പോർട്ടലിന്‍റെ സ്ഥിരതയും സെർവർ പ്രവർത്തനക്ഷമതയും നിരന്തരം പരിശോധിക്കുകയും ചെയ്യും. മൊത്തത്തിലുള്ള ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ ക്ഷമത ഈ സംഘം പരിശോധിക്കും.ലോഗിൻ ഓതന്‍റിക്കേഷൻ/ യൂസർ ആക്സസ് സംവിധാനം / പേയ്മെന്‍റ് ഗേറ്റ് വേ എന്നിവ കൃത്യവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

 

വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കാണ് മുന്തിയ പരിഗണനയെന്നും, സുതാര്യവും കാര്യക്ഷമവും വിദ്യാർത്ഥിസൗഹൃദവുമായ ഒരു സംവിധാനം ഉറപ്പാക്കുന്നതിന് മുൻഗണനാടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സി.ബി.എസ്.ഇ. സ്വീകരിക്കണമെന്നും പ്രധാൻ നിർദേശിച്ചു .