പാലക്കാട് വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ താമസസ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. സ്വകാര്യ സ്കൂൾ ജീവനക്കാരിയാണ് സംഗീത.രണ്ടു മക്കളുണ്ട്.
മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണു സൂചന.കോയമ്പത്തൂർ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്നു രാവിലെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി സൂക്ഷിച്ചിരുന്നു.
ഇന്നു പുലർച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് കൃഷ്ണകുമാർ വണ്ടാഴിയിലെ വീട്ടിൽനിന്നു കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.പുലർച്ചെ 5.30നു വീടിനു സമീപത്തെത്തിയ കൃഷ്ണകുമാർ കുട്ടികൾ സ്കൂളിലേക്കുപോയശേഷം രാവിലെ ഏഴു മണിയോടെ വീട്ടിൽ കയറി. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് സംഗീതയെ വെടിവയ്ക്കുകയുമായിരുന്നു.കൊലപാതകത്തിനുശേഷം വണ്ടാഴിയിലെ വീട്ടിൽ മടങ്ങിയെത്തിയ കൃഷ്ണകുമാർ അസുഖബാധിതനായ പിതാവിന്റെ കൺമുന്നിൽ വച്ച്, കൊലപാതകത്തിന് ഉപയോഗിച്ച അതേ എയർഗൺ ഉപയോഗിച്ചു സ്വയം വെടിയുതിർക്കുകയായിരുന്നു.കോയമ്പത്തൂരിലെ കൊലപാതകം നടന്ന വീട്ടിൽ സുലൂർ പോലീസും വണ്ടാഴിയിലെ ആത്മഹത്യ നടന്ന വീട്ടിൽ മംഗലംഡാം പോലീസും മേല്‍ നടപടികള്‍ സ്വീകരിച്ചു .കൃഷ്ണകുമാർ സിംഗപ്പൂരിലെ ജോലി ഉപേക്ഷിച്ചശേഷമാണ് നാട്ടിലെത്തിയത്.