കാലവർഷ മുന്നോരുക്കത്തിന്‍റെ ഭാഗമായി അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി .കാലവർഷം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ ചുരം വഴി മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ സഞ്ചാരം പൂർണ്ണമായും നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് ഇറക്കി .

രണ്ടിൽ കൂടുതൽ ആക്‌സിലുകളുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ എന്നിവ ഈ സമയങ്ങളിൽ ചുരം വഴി കടന്നുപോകാൻ പാടുള്ളതല്ല.
ഇത്തരം വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ തുടങ്ങിയ ബദൽ പാതകൾ ഉപയോഗിക്കേണ്ടതാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ, ചെറിയ മോട്ടോർ വാഹനങ്ങൾ (കാറുകൾ, ജീപ്പുകൾ, ടാക്സികൾ), ആംബുലൻസുകൾ, അടിയന്തര സേവന വിഭാഗങ്ങൾ (ഫയർഫോഴ്‌സ്, പോലീസ്, ദുരന്തനിവാരണ സേന) എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിവാരം, ലക്കിടി എന്നിവിടങ്ങളിൽ പോലീസ് സേനയുടെ നേതൃത്വത്തിൽ 24 മണിക്കൂറും കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.ചുരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും അടിയന്തര നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നുംകലക്ടര്‍ നിര്‍ദേശിച്ചു .