സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം (ജൂണ്‍ 30) അവസാനിക്കും. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ (എസ്.ഇ) ചെയ്യാം.

സെന്‍സസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനും സെല്‍ഫ് എന്യൂമറേഷന്‍ ഡേ ആചരിച്ചു. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും ഐ.ടി.ഐ/പോളിടെക്നിക് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രത്യേക അസംബ്ലികളും ബോധവല്‍കരണ ക്ലാസും ഡിജിറ്റല്‍ പ്രചാരണങ്ങളും നടത്തി.
രാജ്യത്തെ 16- മത് ജനസംഖ്യ കണക്കെടുപ്പ് 2026-27 വര്‍ഷങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഭവന പട്ടികപ്പെടുത്തല്‍ സംസ്ഥാനത്ത് ജൂലൈ ഒന്നിന് ആരംഭിക്കും.

സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം

https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുത്ത് കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യണം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-എന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30 നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഇവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.