വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മേയ് നാലിന് രാവിലെ എട്ടു മണിക്കാണു വോട്ടെണ്ണല്‍ ആരംഭിക്കുന്നത്.ECINET മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്‌സൈറ്റിലും ഫലമറിയാം.

 

43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്.കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിങ് ഏജന്റുമാരായി നിയമിക്കില്ല .

 

140 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോന്നിലെയും വോട്ടുകള്‍ എണ്ണാന്‍ പ്രത്യേകം ഹാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.പാസ് ഉള്ളവര്‍ക്കും റിട്ടേണിങ് ഓഫീസര്‍, അസി.റിട്ടേണിങ് ഓഫീസര്‍, ജീവനക്കാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ചുമതലപ്പെട്ട പൊതുസേവകര്‍ എന്നിവര്‍ക്കും മാത്രമേ കൗണ്ടിങ് ഹാളിലേക്കു പ്രവേശനം അനുവദിക്കൂ .

 

രാവിലെ 6ന് കൗണ്ടിങ് ഉദ്യോഗസ്ഥരെത്തും. 7ന് പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ സ്ഥാനാര്‍ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധത്തില്‍ ഇസിഐ ഒബ്‌സര്‍വറെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സാക്ഷിയാക്കി പൂട്ടിന്റെ സീല്‍ പരിശോധിച്ച് ബോധ്യപ്പെടുത്തിയ ശേഷം വിഡിയോ റെക്കോര്‍ഡിങ് നടത്തിയാണ് തുറക്കുക.

 

വോട്ടെണ്ണുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്തു വയ്ക്കും.മേയ് നാലിന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 140 ആര്‍ഒമാരും 1340 എആര്‍ഒമാരും 4208 സൂക്ഷ്മനീരീക്ഷകരും 4208 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരും 5563 കൗണ്ടിങ് അസിസ്റ്റന്റ്മാരും ഉള്‍പ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ പ്രക്രിയയുടെ ഭാഗമാകുന്നത്.

 

കൗണ്ടിങ് സ്റ്റാഫും ഏജന്റുമാരും കണ്‍ട്രോള്‍ യൂണിറ്റിലെ സീലുകളും മറ്റും പരിശോധിച്ച് ഉറപ്പിക്കും.രാവിലെ 9 മണിയോടെ ആദ്യഫല സൂചനകള്‍ വ്യക്തമാകും.